അമ്പലപ്പുഴ: അമ്പലപ്പുഴ – തിരുവല്ല റോഡിന്റെ ഓട നിര്‍മാണം അശാസ്ത്രീയം. അമ്പലപ്പുഴയിലും തകഴിയിലും കച്ചവട സ്ഥാപനങ്ങളും വീടുകളും വെള്ളക്കെട്ടില്‍. അമ്പലപ്പുഴ തിരുവല്ല റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കച്ചേരിമുക്ക് മുതല്‍ പടിഞ്ഞാറെ നട വരെ ആണ് ഓട നിര്‍മാണം പൂര്‍ത്തിയായത്.
നിലവിലുണ്ടായിരുന്ന ഓടയിലൂടെ കച്ചവട സ്ഥാപനങ്ങളിലേയും, സമീപ വീടുകളിലെ പുരയിടങ്ങളിലേയും വെള്ളമൊഴുകി പോയിരുന്നുവെങ്കില്‍ ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന ഓടയിലൂടെ വെള്ളം ഒഴുകി പോകാന്‍ സാധിക്കാത്ത രീതിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. രണ്ട് അറകളായി നിര്‍മ്മിച്ചിരിക്കുന്ന ഓടയില്‍ ഒരെണ്ണത്തില്‍ കേബിളുകളും, മറ്റൊരെണ്ണത്തില്‍ റോഡിലൂടെ ഒഴുകുന്ന വെള്ളവും മാത്രമേ പോകാന്‍ സാധിക്കൂ. ഇതോടെ കച്ചവട സ്ഥാപനങ്ങളിലേയും സമീപ വീടുകളിലെ വെള്ളമൊഴുകാന്‍ മറ്റു മാര്‍ഗ്ഗമില്ലാതെ പ്രദേശവാസികള്‍ ദുരിതത്തിലായി കഴിഞ്ഞു.
തകഴി ക്ഷേത്രത്തിന് സമീപം നിരവധി വീടുകള്‍ വെള്ള കെട്ടിലായി കഴിഞ്ഞു. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇത്തരത്തിലുള്ള വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു .കച്ചവട സ്ഥാപനങ്ങള്ക്കുള്ളിള് വെള്ളം ഒഴുകി എത്തിയതിനെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് വ്യാപാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: