ആലപ്പുഴ: സ്വച്ഛ് ഭാരത് യജ്ഞത്തിന്റെ ഭാഗമായി ഹോട്ടലുകളിലെ ശുചിമുറികള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്ന വിധം തുറന്നുകൊടുക്കണമെന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ഈ സൗകര്യം ഏര്‍പ്പെടുത്തി തുടങ്ങുന്നതേയുള്ളൂ. നിര്‍ദേശം പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാനും സംവിധാനം ഏര്‍പ്പെടുത്തണമെന്ന ഉത്തരവും പാലിക്കപ്പെടുന്നില്ല. ഹോട്ടലുടമകള്‍, പെട്രോള്‍ പമ്പുടമകള്‍ എന്നിവരോടു ശുചിമുറി സൗകര്യങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ നല്‍കണമെന്നും ഫീസ് ഈടാക്കരുതെന്നുമാണ് പദ്ധതിയുടെ ഭാഗമായി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഹോട്ടലുകളില്‍ ആവശ്യത്തിനു ശുചിമുറികള്‍ ഉണ്ടോയെന്നു പരിശോധന പോലും ഇപ്പോള്‍ നടക്കുന്നില്ല. ഹോട്ടലുകളോട് ഇങ്ങനെ ആവശ്യപ്പെടുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നു നഗരസഭാധികൃതര്‍ പറയുന്നത്. പലസ്ഥലങ്ങളിലും പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാക്കിയിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്കാന് സാധിക്കില്ല എന്നാണ് ചില തദ്ദേശസ്ഥാപനങ്ങള്‍ പറയുന്നത്. ഹോട്ടലുകളെയും റസ്റ്ററന്റുകളെയും നിയമപ്രകാരം നിര്‍ബന്ധിക്കാനാവില്ല. അല്ലെങ്കില്‍ കേരള കെട്ടിടനിയമത്തില്‍ ഭേദഗതി വരുത്തണം. ഹോട്ടലുകളും റസ്റ്ററന്റുകളുമായി സമവായത്തിലെത്തി സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: