2011 ഡിസംബറിലാണ് ആ ‘മഹാസംഭവം.’ പ്രത്യേകിച്ച് ഒരു പണിയില്ലാത്തവര്‍ കൊച്ചിയില്‍ തടിച്ചുകൂടിയത് അന്നാണ്. ഇമ്മാനുവേല്‍ സില്‍ക്ക് എന്ന തുണിക്കടയുടെ ഉദ്ഘാടന മാമാങ്കത്തിന് എത്തിയത് പ്രമുഖ ബോളിവുഡ് സിനിമാ നടന് ഷാരൂഖ് ഖാന്.
ജോലിയില്ലാപ്പട തടിച്ചുകൂടാന്‍ എല്ലാ പത്രങ്ങളിലും ചാനലുകളിലും പരസ്യമുണ്ടായിരുന്നു. ‘നിങ്ങളും ഉണ്ടാകണം എന്റെ കൂടെ’ എന്നായിരുന്നു പരസ്യവാചകം. കാസര്‍കോട്ടു നിന്നുവരെ ഷാരൂഖ്ഖാനെ കാണാന്‍ ജനം എത്തി. അന്നേ ദിനം കൊച്ചിയിലും പരിസരത്തുമുണ്ടായിരുന്ന ബിവറേജസ് ഷാപ്പുകളില്‍ ജനകീയ ബ്രാന്റുകള്‍ പൂര്‍ണ്ണമായും വിറ്റൊഴിഞ്ഞു.
ഷാരൂഖ് ഖാന് ബോഡി ബില്‍ഡ് ചെയ്ത് നടക്കുന്ന കാലമായിരുന്നു അത്. ഇമ്മാനുവലിന് ബോഡി ബില്‍ഡ്ചെയ്ത നടന്മാരെ ആയിരുന്നു ഉദ്ഘാടനത്തിന് വേണ്ടിയിരുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ തദ്ദേശീയ നടന്മാരെ ക്ഷണിക്കാതിരിക്കാന്‍ വേറെ കാരണം ഒന്നും ഉണ്ടായിരുന്നില്ല. വൈകാതെ ഇമ്മാനുവേല്‍ സില്‍ക്ക് പൂട്ടി.
ചരിത്രം ആവര്‍ത്തിക്കുന്നത് ആദ്യം ട്രാജഡി ആയും പിന്നീട് കോമഡിയായും . കേരളം മുഴുവന്‍ മൊത്തക്കച്ചവടത്തിനായി നടക്കുന്ന യൂസഫലി മുതലാളിയുടെ ലുലു മാളിലേക്ക് ഇമ്മാനുവേലിന്റെ തൊഴിലാളികളെ ഇരട്ടി ശമ്പളത്തിന് വിലയ്ക്കെടുത്തതാണ് ഇമ്മാനുവേല്‍ ട്രാജഡിക്കു കാരണമത്രെ. തൊഴിലാളികള്‍ ഇല്ലാതെ എങ്ങനെ തുണിക്കച്ചവടം നടത്തും?
2011 ന്റെ ആവര്‍ത്തനമാണ് 2017 ഓഗസ്റ്റില്‍ കൊച്ചിയില്‍ കണ്ടത്. ഷാരൂഖ് ഖാനു പകരം ഫോണ്‍ ഫോര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനെത്തിയത് ഹോളിവുഡ് – ബോളിവുഡ് സിനിമാതാരം സണ്ണി ലിയോണാണ്. ഷാരൂഖ് ഖാന് സമാഹരിച്ചതിന്റെ പതിന്മടങ്ങ് ആളുകളെയാണ് സണ്ണിലിയോണ്‍ ആകര്‍ഷിച്ചത്.
സണ്ണി ലിയോണിനെക്കുറിച്ച് അറിയാത്തവര്‍ സംസ്ഥാനത്തു വളരെ കുറവ്. പോര്‍ണോഗ്രാഫി എന്ന ബില്യണ്‍ ഡോളര്‍ ബിസിനസ്സില്‍ സണ്ണി ലിയോണിന്റെ സംഭാവന ചെറുതല്ല. അതൊക്കെ കണ്ടു മനസ്സിലാക്കി, നടിയെ കാണാന്‍ ജനം വേലയും കൂലിയും ഉപേക്ഷിച്ച് തടിച്ചുകൂടി. സിനിമാ സീരിയല്‍ ഇംഗ്ലീഷ് – മംഗ്ളീഷ് നടി രഞ്ജിനി ഹരിദാസ് ഒപ്പമുണ്ടായിരുന്നെങ്കിലും ജനത്തിന്റെ പൂരപ്പാട്ട് ആസ്വദിക്കാനായിരുന്നു അവര്‍ക്ക് വിധി.
രസകരമായിട്ടുള്ളത് ഇതുസംബന്ധിച്ചുള്ള ചാനന്‍ചര്‍ച്ചയാണ്. പോണ് സുന്ദരിയെ കാണാന്‍ തടിച്ചു കൂടിയതില്‍ തെറ്റില്ലെന്ന് ചുംബനപ്രേമിയും തെറ്റായിപ്പോയെന്നു ചുംബന വിരുദ്ധനും. ‘എനിക്ക് ഇഷ്ടം എങ്കില്‍ തനിക്കെന്താ കുഴപ്പം?’ എന്ന് ഒരു വിദ്വാന്. ‘ഇഷ്ടമാണെന്നു കരുതി വസ്ത്രമുപേക്ഷിച്ചു നടക്കാമോ?’യെന്നു മറു കക്ഷി!
കെ.എ. സോളമന്,
ചേര്‍ത്തല
ബംഗാളില്‍ സംഭവിച്ചത് മനസ്സിലാക്കിയാല്‍ നന്ന്
ഇരുപത് ലക്ഷം കോടിയുടെ അഴിമതികാണിച്ച യുപിഎ സര്‍ക്കാരിനെ ജനം വലിച്ചു താഴെയിറക്കി. എന്‍ഡിഎയെ അധികാരത്തിലെത്തിച്ചു. പ്രാദേശിക കക്ഷികളേയും ജനങ്ങള്‍ ഉപേക്ഷിച്ചു.
കേരളത്തില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫിനെ ഉപേക്ഷിച്ച് വി.എസ്. അച്യുതാനന്ദനില്‍ ജനങ്ങള്‍ വിശ്വസം അര്‍പ്പിച്ചു എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം നല്കി. എന്നാല്‍ അദ്ദേഹത്തിനെ മാറ്റി പിണറായി വിജയന് മുഖ്യനായി എല്ലാം ശരിയാക്കാമെന്നു പറഞ്ഞു. എല്ലാം ശരിയാക്കുന്ന പണി തുടങ്ങി. സ്വജനപക്ഷപാതം, സ്ത്രീപീഡനം, പുറമ്പോക്കു കയ്യേറ്റം, ദേവസ്വം സ്വത്ത് അപഹരണം, അഴിമതി എല്ലാം നടത്തുന്നവര്‍ എല്‍ഡിഎഫ് മന്ത്രിസഭയിലുണ്ട്.
എല്ലാം കേസുകളും അട്ടിമറിക്കുന്ന തരത്തിലാണ് അഭ്യന്തര മന്ത്രിയുടെ ഇടപെടല്‍. ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. ബംഗാളിലെ അവസ്ഥ ഇവര്‍ മനസ്സിലാക്കിയാല്‍ നന്ന്.
പി.ആര്. രാധാകൃഷ്ണന്,
ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: