ചെന്നൈ: ഏകദിനത്തില്‍ വീണ്ടും ഇന്ത്യയുടെ അപരാജിത കുതിപ്പ്. ഇന്നലെ ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിലും വിജയം ഇന്ത്യക്ക്. മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 26 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റിന് 287 റണ്‍സെടുത്തിരുന്നു. തുടര്‍ന്നാണ് മഴയെത്തിയത്. പിന്നീട് മഴ മാറിയതോടെ ഓസീസിന്റെ ലക്ഷ്യം 21 ഓവറില്‍ 164 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ 21 ഓവറില്‍ 9 വിക്കറ്റിന് 137 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുന്‍നിരതാരങ്ങളെല്ലാം രണ്ടക്കം കടക്കാതെ പുറത്തായതോടെ വിജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. 39 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെല്ലാണ് ഓസീസ് നിരയിലെ ടോപ്സ്കോറര്‍. വാര്‍ണര്‍ 25ഉം ഫോക്നര്‍ പുറത്താകാതെ 32ഉം റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹല്‍, രണ്ടെണ്ണം വീതം വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരുടെ മികച്ച ബൗളിങിന് മുന്നില്‍ കംഗാരുക്കള്‍ തകര്‍ന്നടിയുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ കനത്ത തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത് മിസ്റ്റര്‍ കൂള്‍ മഹേന്ദ്ര സിങ് ധോണിയും (79) ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും (83) ചേര്‍ന്നാണ്. 85/5 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ആറാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പവും ഏഴാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പവും ധോണി കരകയറ്റുകയായിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കനത്ത പ്രഹരമാണ് ഓസീസ് ബൗളര്‍മാര്‍ നല്‍കിയത്. സ്കോര്‍ബോര്‍ഡില്‍ വെറും 11 റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് മുന്‍നിര വിക്കറ്റുകളാണ് വീണത്. രഹാനെ (5), കോഹ്ലി (0), മനീഷ് പാണ്ഡെ (0) എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയെത്തി. മൂന്നുപേരെയും മടക്കിയത് നഥാന്‍ കള്‍ട്ടര്‍ നീലും. പിന്നീട് രോഹിത് ശര്‍മ്മയും കേദാര്‍ ജാദവും ചേര്‍ന്ന് ഇന്നിങ്ങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. 53 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയശേഷം സ്കോര്‍ 64-ല്‍ എത്തിയപ്പോള്‍ 44 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ സ്റ്റോയിനിസിന്റെ പന്തില്‍ കള്‍ട്ടര്‍നീല്‍ മടക്കി. പിന്നീട് സ്കോര്‍ 87-ല്‍ എത്തിയപ്പോള്‍ 54 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത കേദാറിനെയും സ്റ്റോയിനിസ് കാര്‍ട്ട്റൈറ്റിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യ അഞ്ചിന് 87 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
ഇവിടെ നിന്നാണ് മുന്‍ നായകന് ധോണിയും ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഇരുവരും ഏറെ കരുതലോടെ ബാറ്റ് വീശിയപ്പോള്‍ സ്കോറിങിന്റെ നിരക്കും കുറഞ്ഞു. എന്നാല്‍ നിലയുറപ്പിച്ചശേഷം ഹാര്‍ദിക് പാണ്ഡ്യ മികച്ച സ്ട്രോക്കുകളുമായി കളംനിറഞ്ഞപ്പോള്‍ മികച്ച പിന്തുണയുമായി ധോണി നങ്കൂരമിട്ടു. ആറാം വിക്കറ്റില്‍ 19.2 ഓവറില്‍ 118 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ ധോണിയും പാണ്ഡ്യയും അര്‍ദ്ധസെഞ്ചുറി പിന്നിടുകയും ചെയ്തു.
ഹാര്‍ദിക് 48 പന്തിലും ധോണി 75 പന്തുകളിലുമാണ് അര്‍ദ്ധശതകം തികച്ചത്. 37-ാം ഓവര്‍ എറിയാന്‍ വന്ന ആദം സാംബയുടെ ഓരോവറില്‍ തുടര്‍ച്ചയായി മൂന്നു സിക്സറുകള്‍ പറത്തിയാണ് പാണ്ഡ്യ അര്‍ദ്ധസെഞ്ചുറി ആഘോഷിച്ചത്. ഈ ഓവറില്‍ 24 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്. ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയതും ഇൗ ഓവറിലൂടെയായിരുന്നു. 41-ാം ഓവറിലെ അഞ്ചാം പന്തില്‍ സാംബയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടെ ഫോക്നര്ക്ക് ക്യാച്ച് നല്കി ഹാര്‍ദിക് മടങ്ങിയപ്പോഴേക്കും ഇന്ത്യന്‍ സ്കോര്‍ 205 റണ്‍സായിരുന്നു. 66 പന്തില്‍ അഞ്ച് വീതം ഫോറും സിക്സറുമടക്കം 83 റണ്‍സെടുത്താണ് ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയത്.
തുടര്‍ന്ന് ധോണിക്ക് കൂട്ടായി എത്തിയത് ഭുവനേശ്വര്‍കുമാര്‍. ഏഴാം വിക്കറ്റില്‍ ഭുവനേശ്വറിനൊപ്പം (32 നോട്ടൗട്ട്) 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ധോണി പടുത്തുയര്‍ത്തിയത്. ഒടുവില്‍ അവസാന ഓവറിലെ നാലാം പന്തില്‍ ഇന്ത്യന്‍ ഇന്നിങ്ങ്സിന്റെ നട്ടെല്ലായ ധോണിയും മടങ്ങി. 88 പന്തില്‍ നാല് ഫോറും രണ്ട് സിക്സറുമടക്കം 79 റണ്‍സെടുത്ത ധോണിയെ ഫോക്നറുടെ പന്തില്‍ വാര്‍ണര്‍ പിടികൂടുകയായിരുന്നു.
ധോണിയുടെ 66-ാമത്തെയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 100-ാം അര്ദ്ധസെഞ്ചുറിയുമായിരുന്നു ഇത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാം ഇന്ത്യന്‍ താരമാണ് ധോണി. 164 എണ്ണം അടിച്ചെടുത്ത സച്ചിന് തെണ്ടുല്‍ക്കര്‍, 146 എണ്ണം നേടിയ രാഹുല്‍ ദ്രാവിഡ്, 107 അര്‍ധശതകം നേടിയ സൗരവ് ഗാംഗുലി എന്നിവരാണ് ധോനിക്ക് മുന്നിലുള്ളത്.
ഓസീസിനായി നഥാന്‍ കള്‍ട്ടര്‍നീല്‍ മൂന്നും മാര്‍കസ് സ്റ്റോയിനിസ് രണ്ടും വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: