സോള്‍: കഴിഞ്ഞ മാസം ഗ്ലാസ്ഗോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ജപ്പാന്റെ നൊസോമി ഒകാഹുരയെ തകര്‍ത്ത് ഇന്ത്യന്‍ സൂപ്പര്‍താരം പി.വി. സിന്ധുവിന്റെ മധുരപ്രതികാരം. കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ഫൈനലില്‍ മൂന്ന് ഗെയിം നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സിന്ധു ഒകാഹുരയെ തകര്‍ത്ത് സിന്ധു കിരീടം നേടി. സ്കോര്‍: 22-20, 11-21, 21-18. കരിയറില്‍ സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരിസ് കിരീടമാണിത്. ഒപ്പം കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി സിന്ധു. മാത്രമല്ല ഈ വര്‍ഷത്തെ മൂന്നാം കിരീടവുമാണ് ഇത്. നേരത്തെ സയ്യിദ് മോദി ഗ്രാന്‍ഡ്പ്രിക്സ് ഗോള്‍ഡും ഇന്ത്യന്‍ ഓപ്പണും സിന്ധു നേടിയിരുന്നു.
ഒരു മണിക്കൂറും 23 മിനിറ്റും നീണ്ടുനിന്ന മാരത്തോണ്‍ പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ കിരീടധാരണം. ആദ്യ ഗെയിമില്‍ തുല്യശക്തികളുടെ പോരാട്ടമായിരുന്നു. തുടക്കത്തില്‍ സിന്ധു 6-4, 6-5 എന്ന നിലയില്‍ മുന്നിട്ടുനിന്നെങ്കിലും ഒകാഹുര 9-9ന് ഒരുഘട്ടത്തില്‍ സമനിലയിലെത്തി. പിന്നീട് ഒകാഹുര 2 പോയിന്റ് ലീഡ് നേടി 11-9 എന്ന നിലയില്‍ മുന്നില്‍. എന്നാല്‍ ശക്തമായി പൊരുതിയ സിന്ധു 12-12ന് സമനില പാലിച്ചു. അതിനുശേഷം 15-14ന് സിന്ധു ലീഡ് നേടിയെങ്കിലും ഒകാഹുര 17-17 എന്ന നിലയില്‍ സമനില പിടിച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 22-20ന് സിന്ധു ആദ്യ ഗെയിം സ്വന്തമാക്കി.
എന്നാല്‍ രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ തന്നെ മുന്‍തൂക്കം നേടിയ ഒകാഹുര സിന്ധുവിനെ പ്രതിരോധത്തിലാക്കി. ഒപ്പം നിരവധി പിഴവുകളും സിന്ധുവിന്റെ റാക്കറ്റില്‍ നിന്നുണ്ടായതോടെ ഏറെ ബുദ്ധിമുട്ടാതെ 11-21ന് ഒകാഹുര ഗെയിം സ്വന്തമാക്കി.
ഇതോടെ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ രണ്ടുപേരും കരുതലോടെയാണ് കളത്തിലെത്തിയത്. തുടക്കത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും പിന്നീട് സിന്ധു കളം പിടിച്ചു. ആദ്യം 4-3നും പിന്നീട് 9-5നും മുന്നിലെത്തിയ സിന്ധു സൂപ്പര്‍ സ്മാഷുകളിലൂടെ എതിരാളിയെ നിഷ്പ്രഭമാക്കി. പിന്നീട് 11-6, 12-7, 14-9 എന്ന നിലയില്‍ സിന്ധു ലീഡ് നേടി. പിന്നീട് 16-13നും 17-13നും മുന്നേറിയ സിന്ധു 18-16-ല്‍ നില്‍ക്കേ 56 ഷോട്ടുകളുടെ വന്‍ റാലിക്കുശേഷമാണ് 19-ാം പോയിന്റ് സ്വന്തമാക്കിയത്. പിന്നീട് 21-18ന് മാച്ചും സ്വന്തമാക്കി കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസില്‍ സിന്ധു കിരീടമണിയുകയും ചെയ്തു.
ഗ്ലാസ്ഗോവില്‍ വച്ചു നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ പരാജയത്തിനുള്ള മധുര പ്രതികാരമാണിത്. 19-21, 22-10, 20-22 സ്കോറിനാണ് നൊസോമി അന്ന്—സിന്ധുവിനെ പരാജയപ്പെടുത്തിയത്. റിയോ ഒളിമ്പിക്സ് സെമിയില്‍ സിന്ധു നൊസോമിയെ പരാജയപ്പെടുത്തിയിരുന്നു.
കിരീടം നേടിയ സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍, സച്ചിന് തെണ്ടുല്‍ക്കര്‍, വി.വി.എസ്. ലക്ഷ്മണ്, വിരേന്ദര്‍ സെവാഗ്, രവീന്ദ്ര ജഡേജ, ബോക്സിങ് താരം വിജേന്ദര്‍ സിങ്, അമിതാഭ് ബച്ചന് തുടങ്ങി നിരവധി പേര് സിന്ധുവിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: