പൂവാര്‍: വിനോദസഞ്ചാരകേന്ദ്രമായ പൂവാര്‍ പൊഴിക്കരയില്‍ വിനോദസഞ്ചാരികള്‍ അപകടത്തില്‍ പെടുന്നത് പതിവാകുന്നു. വേണ്ട നടപടി സ്വീകരിക്കാതെ അധികൃതര്‍.
അപകടസൂചന നല്കുന്ന ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടില്ല. തീരപ്രദേശത്തെ കടലിന്റെ ആഴമറിയാതെ എത്തിച്ചേരുന്നവരാണ് പൊഴിയില്‍ വീഴുന്നത്. ഇവിടെ വരുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ പോലും സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടില്ല. പൊതുവെ ആഴം കൂടിയ തീരപ്രദേശത്ത് നിരവധി സഞ്ചാരികളാണ് റിസോര്‍ട്ടിലും തീരത്തുമായി എത്തിച്ചേരുന്നത്. സ്വന്തം ജീവന് പണയം വച്ച് പൂവാര്‍ കടല്‍ത്തീരം കാണേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ആഴ്ചയും സേലത്തു നിന്ന് വിനോദയാത്രയ്ക്ക് പൂവാറിലെത്തിയ അമ്പതുപേരടങ്ങുന്ന വിദ്യാര്‍ഥി സംഘത്തിലെ ഒരു വിദ്യാര്‍ഥി അപകടത്തില്‍ പെട്ടു. സേലം സ്വകാര്യ കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥി ഗൗദമാ(20) ണ് പൂവാര്‍ പൊഴിക്കരയില്‍ അപകടത്തില്‍ പെട്ട് മരിച്ചത്.
പൂവാറിലെത്തിയ ഇവര്‍ ബോട്ടില്‍ കയറി പൊഴിക്കരയില്‍ ഇറങ്ങി. പൊഴി മുറിച്ചിട്ടിരിക്കുന്നത് അറിയാതെ കൂട്ടുകാരുമൊത്ത് പൊഴിയില്‍ കുളിക്കാനിറങ്ങവെ ഗൗദമും മറ്റൊരു സുഹൃത്തും ശക്തമായ തിരയില്‍പ്പെട്ട് കടലിലേക്ക് വീണുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ നിലവിളികേട്ട് നാട്ടുകാരില്‍ ചിലര്‍ ഓടിയെത്തി സുഹൃത്തിനെ രക്ഷിച്ചെങ്കിലും ഗൗദം കടല്‍ത്തിരയില്‍പ്പെട്ട് ആഴങ്ങളിലേക്ക് പതിച്ചു. അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് മരണം സംഭവിക്കാന്‍ കാരണമാകുന്നത്. തീരത്ത് തെരുവുവിളക്കുകളുടെ അഭാവത്തെപ്പറ്റി ജന്മഭൂമിയില് വാര്‍ത്ത വന്നതിന്റെ തുടര്‍ച്ചയെന്നോണം തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. പക്ഷേ സുരക്ഷയ്ക്കായി യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: