ലൗകീക കാര്യങ്ങളിലാണെങ്കിലും ഭഗവദ് ഗുണങ്ങളെക്കുറിച്ച് കേള്‍ക്കുകയും കീര്‍ത്തിക്കുകയും ചെയ്യണം.നിര്ഗ്ഗുണന്റെ ഗുണങ്ങളെ കീര്‍ത്തിക്കുന്നത് എളുപ്പമല്ല. സര്‍വഗുണ സമ്പന്നന്റെ ഗുണങ്ങളെ കീര്‍ത്തിക്കലും നിസ്സാരമല്ല. പരമാത്മാവ് നിര്‍ഗ്ഗുണനും സര്‍വഗുണ സമ്പന്നനും ഗുണഹാരിയുമെല്ലാമാണ്. ഊര്‍ജ്ജസ്രോതസ്സും ഊര്‍ജ്ജവും സര്‍വസാക്ഷിയുമാണ്. ഇതെല്ലാം മനസ്സിലാക്കാനും മനസ്സിലുറപ്പിക്കാനുമുള്ള മാര്‍ഗ്ഗമാണ് ഭഗവത്കാര്യങ്ങള്‍ കേള്‍ക്കലും കീര്‍ത്തിക്കലും.
ശ്രവണമെന്നത് അനുഭവിക്കലാണ്. താന്‍ അനുഭവിക്കുന്നതെല്ലാം ഭഗവത്കൃപയുടെ പ്രവാഹമാണെന്ന് മനസ്സിലാക്കി അനുഭവിക്കലാണ് അത്.
കീര്‍ത്തനമെന്നത് താന്‍ അനുഭവിച്ചറിഞ്ഞ ഭഗവത് കൃപയെ വിളിച്ചുചൊല്ലി മറ്റുള്ളവര്‍ക്കുകൂടി അനുഭവഗുണങ്ങള്‍ ഉണ്ടാക്കുക എന്ന പ്രവൃത്തിയാണ്. ഈ തത്ത്വമുള്ക്കൊണ്ടുകൊണ്ട് താന്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ഭഗവത് നിയോഗമാണെന്ന് തിരിച്ചറിഞ്ഞ് നിര്‍വഹിക്കുക. അങ്ങനെ ലൗകിക കര്‍മ്മങ്ങള്‍ കൂടി ഭഗവത് കര്‍മ്മമാക്കി മാറ്റുക.
ശ്രവണവും കീര്‍ത്തനവും ഇടതടവില്ലാതെ മുന്നോട്ടുപോകുമ്പോള്‍ നിരന്തര സ്മരണ മനസ്സിലുണ്ടാകും.ഭക്തിയുടെ ലക്ഷണങ്ങളായി ഭക്തപ്രഹ്ലാദന് വിവരിച്ച ഒന്‍പതു ലക്ഷണങ്ങളില്‍ മൂന്നും തികയുകയാണ്. തുടര്‍ന്നുപോകുമ്പോള്‍ ഭക്തി പൂര്‍ണമാകുന്ന അവസ്ഥയിലേക്കെത്തും.
നാം ചെയ്യുന്ന ഓരോ കര്‍മ്മത്തിലും ഭഗവത് ചിന്ത വരുന്നതോടെ മനസ്സില്‍ ഭഗവാന് നിറഞ്ഞുനില്ക്കും. അതോടെ കാണുന്നതൊക്കെയും ഭഗവത് സ്വരൂപമാകും. കേള്‍ക്കുന്നതൊക്കെ ഭഗവത് കീര്ത്തനങ്ങളാകും. പറയുന്നതൊക്കെ ഭഗവത് നാമങ്ങളാകും. രുചിക്കുന്നതെല്ലാം ഭഗവത് പ്രസാദങ്ങളാകും. ചെയ്യുന്നതെല്ലാം ഭഗവത് കര്മ്മങ്ങളുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: