കുട്ടനാട്: മഴയുടെ ശക്തി കുറഞ്ഞിട്ടും മലവെള്ളപ്പാച്ചില്‍ തുടരുന്നതിനാല്‍ കുട്ടനാട്ടില്‍ ജലനിരപ്പുയരുന്നു, ജനങ്ങളുടെ ദുരിതം രൂക്ഷമായി.
ഇനി മഴ കൂടി കടുത്താല്‍ കുട്ടനാട് പൂര്‍ണമായും വെള്ളത്തിനടിയിലാകും. നിലവില്‍ താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. പമ്പാ, മണിമല നദികളിലെ ജലനിരപ്പുയര്‍ന്നതോടെ ചെറുതോടുകള്‍ കവിഞ്ഞ് വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്.കുട്ടനാട്ടിലെത്തുന്ന കിഴക്കന്‍ വെള്ളത്തിന്റെ 80 ശതമാനം മണിമലയാറിലൂടെയും 20 ശതമാനം പമ്പയാറിലൂടെയുമാണ്.
അപ്പര്‍കുട്ടനാട്ടിലും ഓണാട്ടുകരയിലും അച്ചന്കോവിലാറിലൂടെയാണു വെള്ളപ്പൊക്കം പ്രധാന കാരണങ്ങള്‍ അശാസ്ത്രീയമായ റോഡ് നിര്‍മാണം, ഇടത്തോടുകളില്‍ മാലിന്യം അടിഞ്ഞും മറ്റും ഒഴുക്കു തടസപ്പെടുന്നതുമാണ്. കൃഷിയാവശ്യത്തിനും മറ്റുമായി എസി റോഡിന്റെ വിവിധ ഭാഗങ്ങളിലുള്ള കലുങ്കുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ആലപ്പുഴ-ചങ്ങനാശേരി പാതയില്‍ മാമ്പുഴക്കരി ജങ്ഷനില്‍ വെള്ളക്കെട്ടായിട്ടുണ്ട്. പാതയില്‍ നിരവധി ഭാഗത്ത് വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതത്തെ ബാധിച്ചിട്ടില്ല. ഇട റോഡുകളും മുട്ടാര്‍-കിടങ്ങറ, വേഴപ്രതായങ്കരി, എടത്വാമങ്കോട്ടച്ചിറ-മങ്കൊമ്പ് ക്ഷേത്രം റോഡ് എന്നിവിടങ്ങളില്‍ വെള്ളം കയറി. മുട്ടാര്‍കിടങ്ങറ റോഡില്‍ ജലനിരപ്പു ഇനി ഉയര്‍ന്നാല്‍ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും.
മങ്കൊമ്പ്, പുളിങ്കുന്ന്, കാവാലം, രാമങ്കരി, വെളിയനാട്, മുട്ടാര്‍, തലവടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ഭൂരിഭാഗം പാടങ്ങളിലും രണ്ടാംകൃഷിയില്ലാത്തതും പുഞ്ചക്കൃഷിക്കായുള്ള പമ്പിങ് ആരംഭിക്കാത്തതും കുട്ടനാട്ടില്‍ ജലനിരപ്പുയരുവാന്‍ കാരണമാകുന്നു.
രണ്ടാം കൃഷിയുള്ള പാടശേഖരങ്ങളിലും വെള്ളം കയറുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. എടത്വാ, തകഴി, വീയപുരം കൃഷിഭവന് കീഴില്‍ വരുന്ന മിക്ക പാടത്തും വിളവെടുപ്പിന് തയ്യാറായ നെല്‍ച്ചെടികള്‍ വീണ നിലയിലാണ്. മങ്കോട്ടച്ചിറ, എരവുകരി, ചുങ്കം, ഇടചുങ്കം പാടശേഖരങ്ങളില്‍ ഏക്കറുകണക്കിന് നെല്ല് വീണിട്ടുണ്ട്.
വെള്ളക്കെട്ടായതിനാല്‍ കൊയ്ത്ത യന്ത്രം താഴുന്ന അവസ്ഥയയായതിനാല് നെല്ല് കൊയ്തെടുക്കുവാന്ഡ കഴിയാത്ത സ്ഥിതിയാണ്. മഴ തോര്‍ന്ന് നെല്ലു കൊയ്തെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: