കഴിഞ്ഞ നാല് പാദങ്ങളില്‍ ഭാരതത്തിലെ മൊത്തം ആഭ്യന്തര ഉല്പാദന (ജിഡിപി) വളര്‍ച്ചയുടെ വേഗംകുറയുന്നതായി കാണിച്ച് സാമ്പത്തിക വര്‍ഷം 2016-17 ലെ മൂന്നാം പാദം മുതല്‍ തുടങ്ങിയ സമ്പദ് ഘടനയുടെ സാവധാനത്തിലുള്ള മുന്നേറ്റം മുരടിപ്പിന്റെയോ മാന്ദ്യത്തിന്റെയോ, ചുരുങ്ങുന്നതിന്റെയോ ലക്ഷണങ്ങളായി കടുത്ത വിമര്‍ശകര്‍പോലും പറഞ്ഞിട്ടില്ല. അവയൊന്നും സാമ്പത്തിക നയത്തിന്റെ അപചയമോ കെടുകാര്യസ്ഥതയുടെ സൂചനയോ ആയിരുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ അവയൊന്നും ഒരര്‍ത്ഥത്തിലും അശുഭ സൂചനകളായിരുന്നില്ല. പലര്‍ക്കും അത് അപ്രതീക്ഷിതവുമായിരുന്നില്ല.
എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നത് കഴിഞ്ഞ പാദം വരെ ഒരുപക്ഷേ ആഭ്യന്തരമായ ഒരൊറ്റ കാരണത്താലായിരിക്കാം. എന്നാല്‍ അതിനെ രണ്ട് രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും. ഒന്ന് ഉപരിപ്ലവമായും മറ്റൊന്ന് ശരിയായ അര്‍ത്ഥതലങ്ങളെ ആസ്പദമാക്കിയും.
സാഹചര്യവശാല്‍ ഈ നാല് പാദങ്ങളിലും സമ്പദ്ഘടനയുടെ ഏതെങ്കിലും ഒരു സൂചിക ഇടിവ് രേഖപ്പെടുത്തുകയാണെങ്കില്‍ അതിന് എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാനുള്ള കാരണം സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ മാത്രമായിരിന്നു. യഥാര്‍ത്ഥത്തില്‍ നാല് പാദങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ ജിഡിപിയുടെ സാവധാനത്തിലുള്ള മുന്നേറ്റുത്തിന് നോട്ട് പിന്‍വലിക്കലിനൊപ്പം പ്രധാനപ്പെട്ട മൂന്ന് കാരണങ്ങള്‍ കൂടി വിലയിരുത്തേണ്ടതുണ്ട്.
കയറ്റുമതിയിലെ കുറവാണ് ഒരു കാരണം. രണ്ടാമത്തെ കാരണം കള്ളപ്പണം പ്രബലമായ കച്ചവട മേഖലകള്‍ തളര്‍ച്ചയും ചുരുങ്ങലും രേഖപ്പെടുത്തി എന്നതാണ്.
പരോക്ഷ നികുതി സമ്പ്രദായത്തിലെ സമൂലമായ മാറ്റത്തിന്ന് ഹേതുവാകുന്ന ചരക്ക് – സേവന നികുതി നടപ്പാക്കുമ്പോള്‍ അത് ഉല്പാദകരെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായ ചിത്രം ഉരുത്തിരിയുന്നതുവരെ അവര്‍ ഉല്‍പ്പാദനം നിര്‍ത്തി സ്റ്റോക്കുകള്‍ വിറ്റഴിക്കാന്‍ മാത്രം ശ്രദ്ധിക്കുകയുണ്ടായി എന്നതാണ് മൂന്നാമത്തെ കാരണം. അത് ഉല്പാദനത്തിന്റെ അളവ് കുറച്ചു, സ്വഭാവികമായും തൊഴില്‍ രംഗത്തേയും ബാധിച്ചു. ഈ കാരണം ഒരുപക്ഷേ നടപ്പ് പാദത്തിലും ജിഡിപിയുടെ വളര്‍ച്ചയേ ബാധിച്ചേക്കാം. ഇതും ഭരണത്തിന്റെ അപചയമോ സാമ്പത്തിക നയത്തിന്റെ പാളിച്ചയോ അല്ല. സമൂലമായ നികുതി പരിഷ്കരണ ഘട്ടത്തില്‍ ലക്ഷക്കണക്കിന് ചെറുകിട കമ്പനികള്‍ സ്വീകരിക്കുന്ന കരുതലോടെയുള്ള നീക്കത്തിന്റെ പ്രതിഫലനമാണ്. നികുതി വെട്ടിപ്പിലൂടെ സമ്പന്നരായ ഒട്ടനവധി കച്ചവടക്കാര്‍ ചരക്കുസേവന നികുതി വന്നതോടെ തത്കാലം പ്രവര്‍ത്തനം നിര്‍ത്തി പുതിയ വഴികള്‍ അന്വേഷിക്കുകയാണിപ്പോള്‍.
സാധാരണ ഗതിയില്‍ ആഗോളീകരിച്ച സമ്പദ് ഘടനയിലെ എല്ലാ വളര്‍ച്ചാ സൂചകങ്ങളും ഒരു പരിധിവരെ ആഗോള വിപണിയിലെ ക്രയവിക്രയങ്ങളേയും, വലിയ സമ്പന്ന രാജ്യങ്ങളിലെ വളര്ച്ചാക്രമങ്ങളേയും അതുപോലെ ഒട്ടനവധി മറ്റ് ഘടകങ്ങളേയും ആശ്രയിച്ച് നില്ക്കുന്നു. കയറ്റുമതി ആഭ്യന്തര വിപണിയിലെ വ്യവസയ മുന്നേറ്റത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. ഇന്നത്തെ അവസ്ഥയില്‍ ആഗോള വിപണിയിലെ മാന്ദ്യം ഉളവാക്കാന്‍ സാധ്യതയുള്ള കയറ്റുമതി തളര്‍ച്ച നമ്മുടെ രാജ്യത്തെ ചെറുകിട കമ്പനികളുടെ പ്രവര്‍ത്തനത്തേയും ബാധിക്കുന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ അളവിലെ ജിഡിപി വളര്‍ച്ചക്ക് കയറ്റുമതിയിലെ ഗണ്യമായ കുറവ് ഒരു കാരണമായിരുന്നു.
ഇനി നോട്ട് പിന്‍വലിക്കലാണോ മൊത്തം ദേശീയ ഉല്പാദനത്തിലെ ഇടിവിന് കാരണമെന്ന് വിലയിരുത്തി നോക്കാം. പക്ഷെ അത് നോട്ട് പിന്‍വലിക്കല്‍ എന്ന നടപടിയുടെ പരാജയമാണോ എന്നുകൂടി യുക്തിപരമായി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അതിന്ന് സമ്പദ്ഘടനയെ സ്വാധീനിക്കുന്ന ഏതൊക്കെ വ്യവസായ മേഖലകളെയാണ് ഇടിവ് കൂടുതല്‍ ബാധിച്ചതെന്നും, ആ മേഖലയുടെ നിക്ഷേപ സ്വഭാവം എന്താണെന്നും, അവയുടെ പ്രവര്‍ത്തന ഫലത്തിന്റെ സ്വാധീനം ജിഡിപി വളര്‍ച്ചയെ എത്ര സ്വാധീനിക്കുന്നു എന്നും പരിശോധിക്കണം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം രേഖപ്പെടുത്തിയ ഭാരതത്തിന്റെ ജിഡിപി മൂല്യം ഏതാണ്ട് 122 ലക്ഷം കോടി രൂപയായിരുന്നു. ഇതില്‍ കാല്‍ഭാഗം സ്വാധീനിക്കപ്പെട്ടിരുന്നത് കള്ളപ്പണ നിക്ഷേപത്തിന്റെ ശക്തിയായിരുന്നു എന്നത് എല്ലാ സാമ്പത്തിക വിശകലനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ആ നിക്ഷേപം ചില മേഖലകളില്‍ നിന്ന് വേഗത്തില്‍ പിന്‍വലിയുന്നു എന്നുവേണം മനസ്സിലാക്കാന്‍. അത് തീര്‍ച്ചയായും നോട്ട് പിന്‍വലിക്കലിന്റെ പരിണാമമാണ്.
കള്ളപ്പണത്തിന്റെ സ്വാധീനം പ്രബലമായിരുന്ന രണ്ട് വ്യവസായ മേഖലകളാണ് ഖനനവും, കെട്ടിട നിര്‍മ്മാണവും (കണ്‍സ്ട്രക്ഷനും, റിയല്‍ എസ്റ്റേറ്റ് വികസനവും). ഈ മേഖലകളില്‍ കണ്ടിരുന്ന കള്ളപ്പണ സ്വാധീനം നോട്ട് പിന്‍വലിക്കലിന്റെ പ്രഹരത്തില്‍ ഒരു പരിധിവരെ പിന്‍വലിഞ്ഞു. അതുകൊണ്ട് ഈമേഖലകളില്‍ ദ്രുതഗതിയിലുള്ള നിക്ഷേപമോ പ്രവര്‍ത്തനമോ കഴിഞ്ഞ ഒന്‍പത് മാസങ്ങങ്ങളില്‍ നടന്നില്ല. ഇനി ബിനാമികള്‍ മാത്രം ബാക്കി.
നിര്‍മ്മാണ മേഖലയുടെ ചുരുങ്ങലിന്ന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ഈ വര്‍ഷം മെയ് മാസത്തോടെ നടപ്പിലാക്കിയ റിയല്‍ എസ്റ്റേറ്റ് ആക്റ്റ്. നിര്‍മ്മാതക്കളും നിക്ഷേപകരും ഈ നിയമം നടപ്പാക്കുന്ന ക്രമത്തിന്റെ വ്യക്തമായ രൂപം എന്തായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു.
ഒരര്‍ത്ഥത്തില്‍ നിക്ഷേപത്തിന്റെ പേരില്‍ ഈ രണ്ട് മേഖലകളില്‍ ഒഴുകിയിരുന്ന അനിയന്ത്രിതമായ കള്ളപ്പണ സ്വാധീനം കാലാകാലങ്ങളായി ധനികരെ കൂടുതല്‍ ധനികരായും ദരിദ്രരെ കൂടുതല്‍ ദരിദ്രരായും മാറ്റുകയായിരുന്നു. ജിഡിപി വളര്‍ച്ചയുടെ എറ്റവും വലിയ ഗുണഭോക്താക്കള്‍ ഈ കള്ളപ്പണ രാജാക്കന്മാര് മാത്രമായിരുന്നു. കള്ളപ്പണ സ്വാധീനത്തില്‍ തഴച്ച് വളരുന്ന ഉല്പാദന മൂല്യം ബിനാമികള്‍ അപഹരിച്ചുകൊണ്ടിരുന്നു. കാരണം ലാഭം കൊയ്യുന്ന മേഖലകളിലെ കള്ളപ്പണ നിക്ഷേപകര്‍ ബിനാമികളായിരുന്നു. ഇപ്പോള്‍ മാത്രമാണ് ആ സാമ്പത്തിക അരാജകത്വത്തിന്ന് കടിഞ്ഞാണ്‍ വീണത്. അതിന്റെ പരിണതഫലമായ തളര്‍ച്ച അനിവാര്യമാണ്.
ഇനി സത്യസന്ധമായ വിശകലനം നടത്തുമ്പോള്‍ ഒരു കാര്യം വ്യക്തമാകുന്നു. നോട്ട് പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ സമ്പദ്ഘടനയുടെ ഈ സാവധാനത്തിലുള്ള മുന്നേറ്റം സൂചിപ്പിക്കുന്നത് കള്ളപ്പണക്കാര്‍ ആധിപത്യമുറപ്പിച്ചിരുന്ന പ്രധാനപ്പെട്ട മേഖലകളില്‍നിന്ന് അവര്‍ പിന്‍വലിയുന്നു എന്നതാണ്. സമ്പദ്ഘടയുടെ വളര്‍ച്ചയെ സ്വാധീനിക്കാറുള്ള ഖനി മേഖലയില്‍നിന്ന് കള്ളപ്പണത്തിന്റെ സ്വാധീനം കുറയുമ്പോള്‍ രാഷട്രത്തിന്റെ ഖനി സമ്പത്ത് കൊള്ളയടിക്കപ്പെടാതെ നിലനില്ക്കുന്നു. മറ്റൊരു ഭാഗത്ത് നിര്‍മ്മാണ മേഖലയില്‍ സാധാരണക്കാരന്റെ ആവശ്യം നിറവേറ്റപ്പെടുന്ന രീതിയില്‍ വ്യവഹാരങ്ങള്‍ക്ക് വഴിതുറക്കുന്നു.
ഈ രണ്ട് മേഖലകളിലും അധോലോകക്കാരുടെയും, അഴിമതിയിലൂടെ കുബേരന്മാരായ രാഷ്ട്രീയ നേതാക്കളുടെയും, സത്യസന്ധരല്ലാത്ത കോര്‍പറേറ്റ് പ്രഭുക്കന്മാരുടെയും ബിനാമികള്‍ തേര്‍വാഴ്ച നടത്തി കാലങ്ങളായി തഴച്ച് വളരുകയായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു ഉദാരവല്ക്കരണത്തിനുശേഷം ധനികര്‍ കൂടുതല്‍ ധനികരായപ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി മാറിയതും. ഇത് അവസാനിക്കുന്നു എന്നാണ് ചില കച്ചവട രംഗത്തെ സാവധാനത്തിലുള്ള മുന്നേറ്റവും ചുരുങ്ങിപ്പോകലും സൂചിപ്പിക്കുന്നത്. ഈ സത്യത്തിന് പുകമറ സൃഷ്ടിക്കാനാണ് ജിഡിപിയുടെ സാവധാനത്തിലുള്ള വളര്‍ച്ചയെ ചൂണ്ടിക്കാണിച്ച് നോട്ട് പിന്‍വലിക്കല്‍ പരാജയപ്പെട്ടെന്ന് ചില ബുദ്ധിജീവികളും രാഷ്ട്രീയക്കാരും ഒച്ചവയ്ക്കുന്നത്.
ഈ കാരണങ്ങളെല്ലാം അറിയാത്തതുകാണ്ടോ അല്ലെങ്കില്‍ ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഇല്ലാത്തതുകൊണ്ടോ ജിഡിപിയുടെ സാവധാനത്തിലുള്ള മുന്നേറ്റം നോട്ട് പിന്‍വലിക്കലിന്റെ പരാജയമാണെന്ന് ചില രാഷ്ട്രീയക്കാരും ധനതത്വശാത്രജ്ഞന്മാരും വിലയിരുത്തുന്നത് ലജ്ജാകരമാണ്. ചുരുക്കത്തില്‍ നോട്ട് പിന്‍വലിക്കലിനെ രാഷട്രീയ താത്പര്യംകൊണ്ട് മാത്രം രൂക്ഷമായി വിമര്‍ശിച്ചവര്‍ ആഭ്യന്തര ഉത്പാദനത്തിലെ സാവധാനത്തിലുള്ള മുന്നേറ്റം അവരുടെ വിമര്‍ശനത്തെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു എന്നുമാത്രം. അവര്‍ക്ക് മറ്റ് കാര്യങ്ങള്‍ വിലയിരുത്തേണ്ട ആവശ്യമില്ലെന്ന് വിശ്വസിക്കുന്നുണ്ടാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: