കോട്ടയം: മഴയുടെ ശക്തികുറഞ്ഞെങ്കിലും ജില്ലയില്‍ കെടുതി തുടരുന്നു. മലയോരമേഖലയും പടിഞ്ഞാറന്‍ മേഖലയും ഒരു പോലെ ദുരിതംഅനുഭവിക്കുകയാണ്.
ഉരുള്‍പൊട്ടല്‍ ഭീഷിണിയില്‍ നിന്ന് കിഴക്കന്‍ മലയോരം പൂര്‍ണ്ണമായും മുക്തമായിട്ടില്ല. മീനച്ചിലാര്‍, മണിമലയാര്‍ എന്നിവ കരകവിഞ്ഞ നിലയിലാണ്. കിഴക്കന്‍ വെള്ളത്തള്ളല്‍ മൂലം പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷിണിയിലാണ്. വെള്ളംകയറിയതോടെ രണ്ടാം കൃഷി ചെയ്ത പാടശേഖരങ്ങള്‍ വെള്ളത്തിലായി. ജില്ലയില്‍ കാലവര്‍ഷത്തില്‍ 24.56 ലക്ഷത്തിന്റെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂട്ടിക്കല്‍, കൊഴുവനാല്‍, കറുകച്ചാല്‍, മറവന്തുരുത്ത്,പായിപ്പാട് എന്നിവടങ്ങളിലാണ് നാശം കൂടുതല്‍. റബ്ബര്‍, കമുക്, വാഴ, നെല്ല് എന്നിവയാണ് നശിച്ചത്. രണ്ട് സ്ഥലങ്ങളില്‍ ജില്ലയില്‍ ദുരിതാശ്വസ ക്യാമ്പ് തുറന്നു. കിടങ്ങൂര്‍ പിറയാര്‍, ചെങ്ങളം സൗ്ത്ത് എന്നിവടങ്ങളില്‍ തുറന്ന ക്യാമ്പുകളിലായി 15 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം മണ്ണിച്ചില്‍ ഉണ്ടായ ചിങ്ങവനം ഭാഗത്ത് ട്രെയിനുകള്‍ ട്രാക്കിലൂടെ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. ഇനിയും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. ജില്ലയില്‍ വീടുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ ബേക്കര്‍ ജംങ്ഷന് സമീപം കൂറ്റന്‍ മതില് വീടിന് മുകളിലേക്ക് ഇടിഞ്ഞു വീണു. ഓടയില്‍ വെള്ളം കെട്ടിനിന്നതാണ് അപകട കാരണം. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ആര്‍ക്കും അപകടമുണ്ടായില്ല. തെള്ളകത്ത് വെള്ളം കെട്ടികിടന്ന പാടത്ത് നീന്താനിറങ്ങിയയാള്‍ മുങ്ങി മരിച്ചു. തെള്ളകം നടയ്്ക്കല് എന്‍. കെ.ശശി(55) ആണ് തെള്ളകം പാടശേഖരത്തില്‍ മരിച്ചത്.
കാഞ്ഞിരപ്പള്ളി: കനത്തമഴ വിതച്ച നാശത്തിന്റെ ഭീതിയിലാണ് മലയോര മേഖല. മഴക്ക് ശമനമുണ്ടായെങ്കിലും റോഡുകളില്‍ പലയിടത്തും അപകടകരമായ രീതിയില്‍ നില്ക്കുന്ന വലിയ മരങ്ങള്‍ ദേശീയ പാതയിലെ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നു. റോഡരുകിലെ തിട്ടയിലായി നില്ക്കുന്ന മരങ്ങളുടെ ചുവട്ടിലെ മണ്ണും കല്ലുകളും ശക്തമായ മഴയില്‍ ഒലിച്ചുപോയതോടെയാണ് വന്മരങ്ങള് അപകട ഭീഷണിയാകുന്നത്. മുണ്ടക്കയം 35-ാം മൈല്‍ മുതല്‍ കുട്ടിക്കാനം വരെ റോഡരുകില്‍ മരങ്ങള്‍ റോഡിലേയ്ക്ക് ചാഞ്ഞു നില്‍പ്പുണ്ട്. മഴക്കാലമെത്തിയപ്പോള്‍ തന്നെ ചുവട്ടിലെ മണ്ണിളകി വേരുകള്‍ തെളിഞ്ഞ മരങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ശക്തമായ കാറ്റടിച്ചാല്‍ കടപുഴകി വീഴാവുന്ന നിലയിലാണ്. പഞ്ചായത്ത് അധികൃതരും നാട്ടുകാരും നിരവധി തവണ ദേശീയപാതയില്‍ അപകടഭീഷണിയായി നില്ക്കുന്ന വന്‍ മരങ്ങള്‍ വെട്ടി നീക്കണമെന്ന് രേഖാമൂലം കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് മഴക്കാലമെത്തുന്നതിന് മുന്‍പ് മരങ്ങള്‍ നീക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പീരുമേട് പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാതെ പരാതികള്‍ അവഗണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: