പീരുമേട്: കനത്ത മഴയെ തുടര്‍ന്ന് കൊല്ലം-തേനി ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടത് ഭാഗീകമായി പുനരാരംഭിച്ചു. ദേശീയപാതയില്‍ വണ്ടിപ്പെരിയാര്‍ ചുരക്കുളം കവല മുതല്‍ നെല്ലിമലക്കവല വരെയാണ് റോഡില്‍ വെള്ളം കയറി ഗതാഗത തടസമുണ്ടായത്.
ഞായറാഴ്ച രാത്രി തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസും ചരക്ക് ലോറിയും വെള്ളത്തില്‍ അകപ്പെട്ടതിനാല്‍ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. മധുരയില്‍ നിന്നും എറണാകുളത്തേക്കുള്ള ബസില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരെ പിന്നീട് പോലീസ് എത്തിയാണ് കരയ്ക്കെത്തിച്ചത്.
കോട്ടയം ഭാഗത്ത് നിന്ന് വന്ന വാഹനങ്ങള്‍ കുട്ടിക്കാനത്ത് നിന്നും ഏലപ്പാറ വഴി കടത്തിവിട്ടു. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക ഭാഗങ്ങളില്‍ നിന്ന് വന്ന തീര്‍ത്ഥാടകരെ കുമളിയില്‍ നിന്നും പോലീസ് തിരിച്ച് വിട്ടു. ഇന്നലെ രാവിലെ 10 മണിയോടുകൂടി ജെസിബി ഉപയോഗിച്ച് ബസും ലോറിയും നീക്കം ചെയ്തതിന്
ശേഷമാണ് വാഹന ഗതാഗതം പുനരാരംഭിച്ചത്.
വലിയവാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നുപോകുവാനായത്. വെള്ളം കുറയാത്തതിനാല്‍ ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ ബുദ്ധിമുട്ടാണ്. ബന്ധപ്പെട്ട ജനപ്രതിനിധികളാരും തന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാത്തതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: