തിരുവനന്തപുരം: സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ തമിഴ്നാട് നേടിയ രണ്ടു സ്വര്‍ണങ്ങളില്‍ മലയാളിത്തിളക്കവും. അണ്ടര്‍-20 വിഭാഗത്തില്‍ ലോങ്ജമ്പില്‍ എം. വിഷ്ണുവും അണ്ടര്‍-18 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വേഗമേറിയ താരമായ സാന്ദ്ര തെരേസ മാര്‍ട്ടിനുമാണ് കേരളത്തില്‍ വേരുകളുള്ള തമിഴ് താരങ്ങള്‍.
വിഷ്ണു ജനിച്ചതും പഠിച്ചതുമെല്ലാം ചെന്നൈയിലാണ്. വിഷ്ണുവിന്റെ അച്ഛന് തൃശൂര്‍ വലപ്പാട് സ്വദേശിയായ മണികണ്ഠന് ജോലി ആവശ്യാര്‍ഥം തമിഴ്നാട്ടില്‍ എത്തുകയായിരുന്നു. ജീവിതം തമിഴ്നാട്ടിലാണെങ്കിലും മലയാളവും വിഷ്ണുവിന് നന്നായി വഴങ്ങും. അവധി ദിനങ്ങളിലെ ആഘോഷമെല്ലാം അച്ഛന്റെ നാട്ടിലാണ്. ഓണത്തിനും വിഷ്ണു നാട്ടില്‍ വന്നിരുന്നു. ഫെഡറേഷന് മീറ്റിലെ സ്വര്‍ണമുള്‍പ്പെടെ വിഷ്ണുവിന്റെ മെഡല്പട്ടികയിലുണ്ട്. ഇന്നലെ കേരളത്തിന്റെ ശ്രീശങ്കറും വിഷ്ണുവും ഒരേ ദൂരം താണ്ടി. 7.45 മീറ്റര്‍ ആണ് വിഷ്ണുവും ശ്രീശങ്കറും ചാടിയത്. എന്നാല്‍ രണ്ടാം ചാട്ടത്തിലെ മികച്ച ദൂരം കണക്കിലെടുത്തതോടെ സ്വര്‍ണം വിഷ്ണുവിലൂടെ തമിഴ്നാടിന് സ്വന്തമായി.
സാന്ദ്രതെരേസ മാര്ട്ടിന് ജന്മംകൊണ്ട് ആലുവക്കാരിയാണ്. അച്ഛന് മാര്ട്ടിന് ബിസിനസ്സിനായി ചെന്നൈയിലേക്ക് എത്തിയതോടെ തമിഴ്നാട് സ്വന്തം നാടായി. 100 മീറ്ററില്‍ 12.27 സെക്കന്‍ഡിലാണ് സാന്ദ്ര മീറ്റില്‍ ഒന്നാമതായത്. ചൊവ്വാഴ്ച 200 മീറ്റര്‍ ഹര്‍ഡില്‍സിലും തമിഴ്നാടിനായി സാന്ദ്ര ബൂട്ട്സണിയും. ആലുവ തായാട്ടുകരയിലെ മാര്ട്ടിന്-മെറീന ദമ്പതികളുടെ മകളായ സാന്ദ്ര പ്ലസ്വണ് വിദ്യാര്‍ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: