രാജ്യത്തിന്റെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായുടെ അന്തിമ ചടങ്ങുകള്‍ അര്‍ഹിക്കുന്ന ബഹുമതി നല്‍കാതെ നടത്തിയ സംഭവം വീണ്ടും ചര്‍ച്ചയാകുന്നു. ഔദ്യോഗിക ബഹുമതികള്‍ പോലും നല്‍കാതെയാണ് 2008ല്‍ കേന്ദ്രസര്‍ക്കാര്‍ സാം മനേക് ഷായെ യാത്രയാക്കിയത്. ഇന്ത്യന്‍ കരസേനയുടെ നെടുംതൂണായിരുന്ന സാം മനേക് ഷായ്ക്ക് അന്തിമ യാത്രയില്‍ ലഭിച്ച അവഗണന സൈനികര്‍ക്കിടയില്‍ വലിയ അതൃപ്തിക്ക് കാരണമായിരുന്നു.
തമിഴ്നാട്ടിലെ വെല്ലിങ്ടണ്ണിലായിരുന്നു സാം മനേക് ഷായുടെ അന്തിമ ചടങ്ങുകള്‍ . വെല്ലിങ്ടണ്‍ പോലുള്ള ചെറിയ നഗരത്തിന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി എത്തുമ്പോഴുള്ള പ്രോട്ടോക്കോള്‍ പ്രശ്നങ്ങള്‍ നേരിടാനാവില്ലെന്ന കാരണം പറഞ്ഞായിരുന്നു ആന്റണി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. റഷ്യന്‍ സന്ദര്‍ശനത്തിന്റെ പേരില്‍ കരസേനാ മേധാവി ദീപക് കപൂറും ചടങ്ങില്‍ പങ്കെടുത്തില്ല. അന്നത്തെ നാവിക മേധാവി സുരേഷ് മേത്തയും വ്യോമസേനാ മേധാവി എഫ്.എം മേജറും ദല്‍ഹിയിലെ ഓഫീസ് മുറികളില്‍ തന്നെയിരുന്നു. തമിഴ്നാട് സ്വദേശിയും പ്രതിരോധ സഹമന്ത്രിയുമായിരുന്ന പള്ളം രാജുവിനെയാണ് കേന്ദ്രസര്‍ക്കാര്‍ അന്തിമ സംസ്ക്കാര ചടങ്ങുകള്‍ക്കായി അയച്ചത്.
രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ മറ്റു മുതിര്‍ന്ന കേന്ദ്രമന്ത്രിമാരോ സാം മനേക് ഷായ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തയ്യാറാവാതിരുന്നത് ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. സൈനിക മേധാവിമാര്‍ക്ക് വെല്ലിങ്ടണ്ണിലേക്ക് പോകാന്‍ വിവിഐപി ജെറ്റുകള്‍ ലഭ്യമായില്ലെന്ന ഒരു വിശദീകരണവും അക്കാലത്ത് ഉയര്‍ന്നു വന്നിരുന്നു. ഒരു വിമാനം മഹാരാഷ്ട്രയില്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലിനായും മറ്റൊരെണ്ണം പ്രധാനമന്ത്രി മന്മോഹന്സിങിനായും മാറ്റി വെച്ചിരിക്കുകയായിരുന്നെന്നും അവ ലഭിച്ചില്ലെന്നുമായിരുന്നു വിശദീകരണം.
1971ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ വിജയശില്‍പ്പിയായിരുന്ന സാം മനേക് ഷായുടെ തന്ത്രങ്ങളാണ് ബംഗ്ലാദേശ് വിമോചനത്തിലേക്ക് നയിച്ചത്. വിരമിച്ച ശേഷം 1973ല്‍ അദ്ദേഹത്തിന് ഫീല്‍ഡ് മാര്‍ഷല്‍ ബഹുമതിയും രാഷ്ട്രം സമ്മാനിച്ചിരുന്നു. പദ്മശ്രീ, പദ്മഭൂഷണ്‍ ബഹുമതികളടക്കം രാജ്യത്തിന്റെ നിരവധി സമ്മാനങ്ങളേറ്റുവാങ്ങിയ അദ്ദേഹത്തിന്റെ അന്തിമ യാത്ര പക്ഷേ വലിയ അവഗണന ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു എന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: