കണ്ണൂര്‍: കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയിലുണ്ടായ കനത്തമഴയില്‍ വ്യാപക കൃഷിനാശം. പ്രാഥമിക കണക്കെടുപ്പ് പ്രകാരം വിവിധ സ്ഥലങ്ങളിലായി 36.8 ഹെക്ടര്‍ നെല്‍കൃഷി, 6530 കുലച്ചവാഴ, 1640 കുലയ്ക്കാത്ത വാഴ, 300 കവുങ്ങ്, 10 തെങ്ങ്, 25 റബ്ബര്‍ മരങ്ങള്‍ എന്നിവ പാടെ നശിച്ചു. കീഴല്ലൂരിലാണ് നെല്‍കൃഷിക്ക് കൂടുതല്‍ നാശമുണ്ടായത്. കീഴല്ലൂരില്‍ 15 ഹെക്ടറും ധര്‍മടത്ത് 8 ഹെക്ടറും കുറുമാത്തൂരില്‍ 5 ഹെക്ടറും നെല്‍കൃഷി നശിച്ചു. പാട്യം, മട്ടന്നൂര്‍ ഭാഗങ്ങളിലാണ് വാഴകൃഷി കൂടുതലായി നശിച്ചത്. പാട്യത്ത് 2000ത്തോളവും മട്ടന്നൂരില്‍ ആയിരത്തോളവും വാഴനശിച്ചു. മലയോരമേഖലയിലാണ് റബ്ബര്‍ മരങ്ങള്‍ നശിച്ചത്. ആകെ 30 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
തളിപ്പറമ്പ് ഉദയഗിരിയില്‍ രമണന് കല്ലുകുന്നേല്‍ എന്നയാളുടെ വീട് കനത്ത കാറ്റിലും മഴയിലും പൂര്‍ണമായി തകര്‍ന്നു. 80,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കണ്ണപുരം പോലീസ് സ്റ്റേഷന് പരിധിയില്‍ മടക്കരയില്‍ തെങ്ങ് കടപുഴകി വീണ് മുഹമ്മദ് കുഞ്ഞി(53) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വളപട്ടണം ദേശീയ പാതയില്‍ മരം കടപുഴകി ഗതാഗത തടസ്സവുമുണ്ടായി.
x
പ്രതികരിക്കാൻ ഇവിടെ എഴുതുക: