തിരുവനന്തപുരം: പാര്‍ട്ടി ശാസനകളും വിമര്‍ശനങ്ങളും തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നുള്ള വിഗ്രഹങ്ങളുടെ യാത്രയയപ്പ് ചടങ്ങില്‍ ആചാരാനുഷ്ഠാനങ്ങളോടെ മന്ത്രി ആദ്യവസാനം പങ്കെടുത്തു.
നവരാത്രി വിഗ്രഹഘോഷയാത്ര പുറപ്പെടുന്നതിന് മുമ്പ് നടക്കുന്ന പ്രധാനപ്പെട്ട രണ്ടു ചടങ്ങുകളാണ് ഉടവാള് കൈമാറ്റവും പണക്കിഴി സമര്‍പ്പിക്കലും. ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കുന്ന ഉടവാള് കൈമാറുന്ന ചടങ്ങ് കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിലാണ് നടന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണര്‍ എം. അന്‍പുമണിക്ക് ഉടവാള് കൈമാറി. തുടര്‍ന്ന് തേവാരക്കെട്ട് സരസ്വതി ക്ഷേത്രത്തില്‍ നിന്ന് സരസ്വതി വിഗ്രഹത്തെ എഴുന്നള്ളിച്ച് സുബ്രഹ്മണ്യ സ്വാമി, മുന്നൂറ്റി നങ്ക എന്നീ വിഗ്രഹങ്ങളോടൊപ്പം ഘോഷയാത്രയായി കൊട്ടാരമുറ്റത്ത് എത്തിച്ചു. ഘോഷയാത്രയുടെ അകമ്പടിക്കാര്‍ക്ക് വിശിഷ്ടാതിഥികളായെത്തുന്നവര് വിഗ്രഹങ്ങളെ വണങ്ങിയ ശേഷം പണക്കിഴി സമര്‍പ്പിക്കാറുണ്ട്. ആചാരപരമായ ഈ ചടങ്ങും കടകംപള്ളി നിര്‍വഹിച്ചു.
അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ഉണ്ണിക്കണ്ണന്മാരെ ലാളിച്ചതും ക്ഷേത്രത്തില്‍ പുഷ്പാഞ്ജലിയും മറ്റ് വഴിപാടുകളും നടത്തിയതും പാര്‍ട്ടിയില്‍ വിവാദമായിരുന്നു. മന്ത്രിയുടെ നടപടി പാര്ട്ടിതത്വങ്ങള്ക്ക് എതിരെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കിയിട്ടും തന്റെ ആചാരങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: