ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ കാണാതായ ഫയലുകള്‍ തിരിച്ചുവന്നതില്‍ വന്‍ അട്ടിമറി. റവന്യൂരേഖകളൊന്നുമില്ലാതെയാണ് ഫയലുകള്‍ തിരിച്ചെത്തിയിരിക്കുന്നത്.
വസ്തുവിന്റെ ആധാരം, കരം തീര്‍ത്ത രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ഇവയൊന്നും ഫയലിലില്ല.നഗരസഭയുടെ കെട്ടിടം നിര്‍മ്മാണ അനുമതി മാത്രമാണ് കണ്ടെത്തിയ ഫയലിലുള്ളത്. ഫയലുകള്‍ കൊണ്ടുപോയി റവന്യൂരേഖകള്‍ നശിപ്പിച്ച ശേഷമാണ് തിരികെവെച്ചതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഫയല്‍ കാണാതാക്കിയത് നഗരസഭാ ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ മാസം 16 നാണ് റിസോര്‍ട്ടിന്റെ ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്നും കൂട്ടത്തോടെ കാണാതായത്. നഗരസഭ ചെയര്‍മാന്റെ നിര്‍ദ്ദേശ പ്രകാരം പല തവണ പരിശോധിച്ചിട്ടും ഫയല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. നഗരസഭാ ഓഫീസിലെ അലമാരയ്ക്കുള്ളില്‍ നിന്നാണ് ഇന്ന് ഫയലുകള്‍ കണ്ടെത്തിയത്. ആകെയുള്ള 32 ബില്‍ഡിങ് പെര്‍മിറ്റുകളില്‍ 18 എണ്ണമാണ് തിരികെ ലഭിച്ചത്.
അനധികൃത നിര്‍മ്മാണവും നികുതി വെട്ടിപ്പും ഉണ്ടെന്ന ആരോപണത്തില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ച സമയത്തായിരുന്നു ഫയല്‍ നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: