തായ്പേയിടോ: മതവിശ്വാസത്തിന്റെയോ വംശീയതയുടേയോ പേരില്‍ മ്യാന്മറിനെ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മ്യാന്മാര് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ ആങ് സാന്‍ സൂകി . ചെറിയൊരു ഭാഗത്തെ പ്രശ്നങ്ങളുടെ പേരില്‍ രാജ്യത്തെ മുഴുവനായും വിലയിരുത്തരുതെന്നും അവര്‍ വ്യക്തമാക്കി.
മ്യാന്മറില് ആരുടെ നേരേയും വംശീയാക്രമണത്തിന് അനുവദിക്കില്ല. റോഹിങ്ക്യകള്ക്കുനേര്ക്ക് നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും സൂകി അറിയിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ടെലിവിഷന്‍ സംപ്രേക്ഷണത്തിലാണ് സൂകി നിലപാട് വ്യക്തമാക്കിയത്.
പ്രശ്നത്തില്‍ അന്താരാഷ്ട്രതലത്തില്‍ മ്യാന്മര് സര്‍ക്കാരിനും തനിക്കും നേര്‍ക്കും ഉയരുന്ന പ്രതിഷേധത്തെ കാര്യമാക്കുന്നില്ലെന്ന് വ്യക്തമാക്കിയ സൂകി, സങ്കീര്‍ണമായ റോഹിങ്ക്യന്‍ വിഷയം പരിഹരിക്കുന്നതിനായി ശക്തമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അറിയിച്ചു.
റോഹിങ്ക്യന്‍ വംശജര്‍ അധിവസിക്കുന്ന റാഖിന് സംസ്ഥാനത്തെ വിഷയം ഏറെ സങ്കീര്‍ണമാണെന്ന് സൂക്കി പറഞ്ഞു. ആരെയും ആട്ടിയോടിക്കാനോ അഭയാര്‍ത്ഥികളാക്കാനോ അനുവദിക്കില്ല. പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ നടത്താനായി മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനെ ക്ഷണിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി പ്രത്യേക സമിതിക്ക് മ്യാന്മാര് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടെന്നും സൂകി വ്യക്തമാക്കി. മതവിശ്വാസത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും സൂകി പറഞ്ഞു.
റോഹിങ്ക്യന്‍ പ്രശ്ത്തില്‍ മ്യാന്മാര് സ്റ്റേറ്റ് കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ ആങ് സാന്‍ സൂക്കി പുലര്‍ത്തുന്ന മൗനവും അന്താരാഷ്ട്രതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: