ലക്നൗ: ഉത്തര്‍പ്രദേശില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ എറിഞ്ഞുകൊന്നു. ഉത്തര്‍പ്രദേശ് ദേവ്രിയയിലെ മാഡം മോണ്ടിസോറി ഇന്റര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ നീതു ചൗഹാനാണ് (15) ദൂരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.
രണ്ടാം നിലയിലെ ശൗചാലയത്തില്‍ പോയതായിരുന്നു നീതു ചൗഹാന്. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം കുട്ടിയെ ചോര വാര്‍ന്ന നിലയില്‍ താഴത്തെ നിലയില്‍ കാണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉടന്‍ ഗോരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കുട്ടിയെ ആരോ മന:പൂര്‍വ്വം താഴേക്കെറിഞ്ഞതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. അപകടം നടന്ന് ഏറെ സമയം കഴിഞ്ഞിട്ടും സ്കൂള്‍ അധികൃതര്‍ ഒരറിയിപ്പും നല്‍കിയില്ലെന്നും സഹപാഠികള്‍ അറിയിച്ചിട്ടാണ് തങ്ങള്‍ അറിഞ്ഞതെന്നും ബന്ധുക്കള്‍ പറഞ്ഞു.
സ്കൂളിലെ സിസിടിവി കാമറകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപണമുണ്ട്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: