കാട്ടാക്കട: ദക്ഷിണഭാരതത്തിലെ ഏക പ്രകൃതിദത്ത ശിവലിംഗസ്വരൂപം ദര്‍ശിക്കാനാവുന്ന ശില. കേരളത്തിലെയും തമിഴ്നാട്ടിലേയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം. എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഒളിച്ചുപാര്‍ത്ത പാറ. ഇങ്ങനെ ഐതീഹ്യങ്ങളുടെ പെരുമയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് അമ്പൂരി നെല്ലിക്കാമലയുടെ നെറുകയില്‍ ദ്രവ്യപ്പാറ.
മാര്ത്താണ്ഡവര്മയ്ക്ക് ദ്രവ്യപ്പാറയുടെ മുകളിലെത്താന്‍ അക്കാലത്ത് ആദിവാസികള്‍ 101 പടവുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നെന്ന് ചരിത്രം. ഇതില്‍ ഒട്ടുമിക്കതും അടര്‍ന്നുവീണു. കല്പടവുകളില് 72 എണ്ണം ഇപ്പോഴുമുണ്ട്. ഈ പടവുകളിലൂടെയാണ് സഞ്ചാരികള്‍ 1500 അടി ഉയരമുള്ള പാറയുടെ മുകളിലെത്തുന്നത്. യുദ്ധം ജയിച്ച മര്‍ത്താണ്ഡവര്‍മ ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി 1001 പറ നിലം തന്നെ സഹായിച്ച വിശ്വസ്തരായ ആദിവാസികള്‍ക്ക് കരം ഒഴിവാക്കി പതിച്ചു നല്‍കിയതായി പഴമക്കാര്‍. രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത്ത് നടത്താന്‍ കഴിയുന്ന പ്രത്യേകതരം ഞാറ് ആദിവാസികള്‍ ഈ നിലത്ത് കൃഷി നടത്തിയിരുന്നതായി ഐതീഹ്യമുണ്ട്. ഈ നിലത്തു നിന്ന് വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി അവര്‍ ഗുഹാക്ഷേത്രത്തില്‍ പായസം വച്ച് നിവേദിച്ചിരുന്നുവത്ര. എന്നാല്‍ ഇന്നാ നിലമില്ല. കയ്യേറ്റക്കാരുടെ കൈയിലായ ഇവിടെ റബ്ബറും തെങ്ങും കടന്നുവന്നു.
ചരിത്രശേഷിപ്പിന്റെ അടയാളമെന്നോണം നിലകൊള്ളുന്ന ദ്രവ്യപ്പാറയിലെ ഗുഹാക്ഷേത്രത്തില്‍ ശിവപൂജ നടത്തുന്നത് വിശ്വാസികളായ നാട്ടുകാര്‍ ഇന്നും മുടക്കിയിട്ടില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദക്ഷിണാമൂര്‍ത്തി വിഗ്രഹത്തിനു പുറമെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വെങ്കല, ചെമ്പ് പാത്രങ്ങളും നിലവിളക്കുകളുമൊക്കെ ഗുഹാക്ഷേത്രത്തിലുണ്ട്. പക്ഷേ ഈ ഗുഹാക്ഷേത്ര വാതിലുകള്‍ താഴിട്ട് പൂട്ടാറില്ല, കാവല്‍ക്കാരുമില്ല. ഇവിടെ നിന്ന് ആരും ഒന്നും കവര്‍ന്നെടുക്കാറില്ല. ദ്രവ്യപ്പാറയുടെ ഭയഭക്തിയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് ദ്രവ്യപ്പാറ. ഗുഹാക്ഷേത്ര ട്രസ്റ്റിനാണ് ഭരണച്ചുമതല. പ്രദേശവാസികളിലൊരാള്‍ ദാനം ചെയ്ത 30 സെന്റ് മാത്രമാണ് ട്രസ്റ്റിന് സ്വന്തമായുള്ളത്. ഇടയ്ക്ക് പാറയെ ഖനന മാഫിയ നോട്ടമിട്ടെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറി. ഐതീഹ്യങ്ങളുടെ നിലവറ എന്നതുപോലെ പ്രകൃതി നിറക്കൂട്ട് ചാലിച്ച് ചന്തം നല്കിയ ശിലാസ്ഥാനം കൂടിയാണ് ദ്രവ്യപ്പാറ. പാറയ്ക്ക് മുകളില്‍ നിന്നാല്‍ നഗരക്കാഴ്ചകള്‍ കാണാനാകും. പിന്നെ ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി നില്ക്കുന്ന അഗസ്ത്യമലയില്‍ നിന്ന് ഒഴുകിയെത്തുന്ന ഔഷധക്കാറ്റിന്റെ സുഗന്ധവും. കുടപ്പനമൂട് പൊട്ടന്ചിറയില് നിന്ന് മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്ന് അരക്കിലോമീറ്റര്‍ കാല്‍നട വേണം ദ്രവ്യപ്പാറയിലെത്താന്‍. വാഴിച്ചല്‍, കുട്ടമല വഴി. പുറുത്തിപ്പാറ റോഡിലൂടെയും ദ്രവ്യപ്പാറയ്ക്ക് അരികിലെത്താം. ഈ റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ചാല്‍ ഒരു ഭാഗത്തു കൂടി വാഹനത്തില്‍ മലയുടെ നെറുകയിലെത്തി മറുഭാഗം വഴി മലയിറങ്ങാം. വിനോദ സഞ്ചാരവകുപ്പ് ഇനിയും ശ്രദ്ധിക്കാത്ത ദ്രവ്യപ്പാറ സഞ്ചാരികളുടെ പറുദീസയാകാന്‍ കൊതിക്കുന്ന മലനിരയാണ്. ഗ്രാമീണടൂറിസം ഭൂപടത്തിലേക്ക് ദ്രവ്യപ്പാറയെ അടയാളപ്പെടുത്തേണ്ട കാലം അതിക്രമിച്ചു. ഇനിയെങ്കിലും അധികൃതര്‍ ഈ ഐതീഹ്യ ചെപ്പ് തുറന്നുവച്ചാല്‍ അത് മലയോര ടൂറിസത്തിന്റെ സാധ്യതകളിലേക്കാവും വെളിച്ചം വീശുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: