തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിക്ക് രക്തം സ്വീകരിച്ചതിനിടെ എച്ച്ഐവി ബാധിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്.
എച്ച്ഐവി ബാധിച്ച സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആര്‍സിസിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രക്തം നല്‍കുമ്പോഴുള്ള എച്ച്ഐവി ബാധയ്ക്ക് ശാസ്ത്രീയമായ പ്രതിവിധിയില്ലെന്ന് പ്രചരിപ്പിക്കുകയാണ് സര്‍ക്കാരും ആര്‍സിസി അധികൃതരും ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ ഇക്കാര്യം ബന്ധുക്കളെ അറിയിക്കുന്നതിന് പകരം മറച്ചുവെച്ചതെന്തിനാണെന്ന് അധികൃതര്‍ വ്യക്തമാക്കണം. സംഭവത്തെ സര്‍ക്കാര്‍ ലാഘവ ബുദ്ധിയോടെയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യോഗ്യതയില്ലാത്തയാളെയാണ് വി.എസ്. അച്യുതാനന്ദന്റെ കാലത്ത് ഡയറക്ടറാക്കിയത്. യുഡിഎഫ് അദ്ദേഹത്തിന് ഒരു വര്‍ഷത്തിന് പകരം മൂന്നു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്കി. ആര്‍സിസിയില്‍ നടക്കുന്ന അഴിമതിയുടെ പങ്ക് പറ്റുന്നതുകൊണ്ടാണ് ഭരണ നേതൃത്വം ഇവരുടെ വീഴ്ചകള്‍ക്ക് കൂട്ടുനില്‍ക്കുന്നതെന്ന് വി. മുരളീധരന് ആരോപിച്ചു. അഴിമതിക്കെതിരെ ബിജെപി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് സജിത് കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പോങ്ങുമ്മൂട് വിക്രമന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: