കെട്ടിക്കിടക്കുന്ന വിഷം ഉപയോഗിക്കാന്‍ അനുവദിക്കണം
ന്യൂദല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ തീരാദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിരോധനം നീക്കണമെന്നും ഉല്പാദിപ്പിച്ച മാരകവിഷം ഉപയോഗിച്ച് തീര്‍ക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്കി.
കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തി എന്‍ഡോസള്‍ഫാന്‍ ഉല്പാദനം പുനരാരംഭിക്കണമെന്നും കേരളത്തിലും കര്ണാടകത്തിലുമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ വിവിധ സമിതികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
അപേക്ഷയില്‍ കേന്ദ്രത്തിന്റെ അവകാശവാദങ്ങള്‍ ഇങ്ങനെ തുടരുന്നു: എന്‍ഡോസള്‍ഫാന്‍ നിരോധനം രാജ്യത്തെ കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. നിരോധനം ആവശ്യപ്പെടുന്ന കേരളവും കര്‍ണാടകവും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ അതിനോട് യോജിക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ പോലെ വിലകുറഞ്ഞ മറ്റൊരു കീടനാശിനി കിട്ടാനില്ല. രാജ്യത്ത് കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്റെ മൂല്യം 66 കോടി രൂപയാണ്. ഇത് കയറ്റുമതി ചെയ്യാന്‍ പലമടങ്ങ് തുക ചെലവാകും. കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനും ചെലവ് കൂടുതലാണ്. അതുകൊണ്ട് രാജ്യത്ത് അവശേഷിക്കുന്ന എന്‍ഡോസള്‍ഫാന്റെ ശേഖരം ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
ഒരു യുവജനസംഘടന നല്കിയ ഹര്‍ജിയെത്തുടര്‍ന്ന് കഴിഞ്ഞ മെയ് 13 നാണ് എന്‍ഡോസള്‍ഫാന്‍ ഉല്പാദനം നിരോധിക്കുകയും അവശേഷിക്കുന്ന വിഷശേഖരം കയറ്റിയയക്കാനും സുപ്രീംകോടതി ഉത്തരവിട്ടത്.
എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ കമ്പനികള്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കഴിഞ്ഞ മാസം കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. കമ്പനികളില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം കയറ്റിയയക്കാന്‍ കഴിയുമോ എന്ന് വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് ആവശ്യപ്പെട്ടിരുന്നു. മറുപടി അറിയിക്കാന്‍ ആറാഴ്ച അനുവദിക്കണമെന്ന എഎസ്ജിയുടെ ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തിരുന്നു. മൂന്നാഴ്ചക്കുള്ളില്‍ വിഗദ്ധസമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. കയറ്റുമതി അനുവദിച്ചാല്‍, ഒരുപക്ഷെ അത് തിരികെ ഇന്ത്യയിലെത്തിയാല്‍ എന്തുചെയ്യുമെന്ന ഉത്കണ്ഠയും ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്, സ്വതന്ത്രകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കയറ്റുമതി അനുവദിച്ചാല്‍ തന്നെ, എന്‍ഡോസള്‍ഫാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എത്താന്‍ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: