പത്തനാപുരം: ബില്ല് മാറി നല്‍കാത്തതിനെ തുടര്‍ന്ന് പത്തനാപുരത്ത് കരാറുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ പത്തനാപുരം ബ്ലോക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
കറവൂര്‍ കുട്ടിമാനൂരില് സന്തോഷ് (47) ആണ് ബില്ല് മാറി നല്‍കാത്തതിനെ തുടര്‍ന്ന് വീട്ട് മുറ്റത്തെ കിണറ്റില്‍ തൂങ്ങി മരിച്ചത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുകയായിരുന്ന സന്തോഷ് കഴിഞ്ഞ മാസം 25 തീയതിയാണ് ആത്മഹത്യ ചെയ്തത്. ഉദ്യോഗസ്ഥക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുക, സന്തോഷ് പൂര്‍ത്തീകരിച്ച റോഡിന്റെ ബില്‍ തുക ഉടന്‍ നല്‍കുക, തുടങ്ങിയ ആവശൃങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. നിര്‍മ്മാണം പൂര്‍ത്തികരിച്ച പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ സെമിത്തേരി റോഡിന്റെ തുകയാണ് ലഭിക്കാനുള്ളത്. ഉദ്യോഗസ്ഥ ബില്ല് മാറി നല്‍കാത്തതിനെ തുടര്‍ന്ന് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസര്‍ക്കും സന്തോഷ് പരാതി നല്‍കിയിരുന്നു. പാതയുടെ നിര്‍മ്മാണം ബിനാമി കരാര്‍ പ്രകാരം നടത്താന്‍ അസി. എഞ്ചിനീയര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി പരാതിയിലുണ്ട് . ഉദ്യോഗസ്ഥക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ശശിലയും, മകന് സന്ദീപും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പിടവൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ബ്ലോക്ക് ഓഫീസ് പടിക്കല്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി പ്രദീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അജിത്ത് പ്രസാദ് ജയന് അദ്ധ്യക്ഷനായി. ഇബ്രാഹിംകുട്ടി, എ.കെ. ഷംസുദ്ദീന്, കെ.സോദരന്, റോയി ജി.ജോര്‍ജ്ജ്, പി.ഗോപി, അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: