മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു പറഞ്ഞയാളുടെ പിന്മുറക്കാര് മതത്തിലൂടെ രാഷ്ട്രീയം വളര്‍ത്താനുള്ള ശ്രമം തുടങ്ങിയിട്ട് നാളേറെയായി. അതില്‍തന്നെ വോട്ടുബാങ്കിന്റെ ശക്തിയുള്ള മതത്തെ താലോലിക്കുകയും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു മതസംസ്കാരത്തെ മുച്ചൂടും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ഹൈന്ദവ ദര്‍ശനങ്ങളെയും ചിന്താഗതികളെയും വക്രീകരിച്ച് വ്യാഖ്യാനിക്കുന്നതിലൂടെ ഇതരമത സ്നേഹം പ്രകടിപ്പിക്കുകയാണ്. മതേതരത്വം എന്നത് ഹൈന്ദവ ധര്‍മ്മത്തെ തച്ചുതകര്‍ക്കാനുളള ഒരു ആയുധമാക്കി മാറ്റുകയാണ്.
അടുത്തിടെ അത്തരം നീചനീക്കങ്ങള്‍ ആശങ്കാജനകമാം വിധം വര്‍ധിച്ചുവരുന്നു. ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര, ക്ഷേത്രദര്‍ശനം എന്നിവയെ സംബന്ധിച്ച് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സുനിശ്ചിതമായ ചില അജണ്ടകളുണ്ട്. അത് മൃഗീയമായി അടിച്ചേല്‍പ്പിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.
ചെങ്ങന്നൂരിലെ പുലിയൂര് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളില്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐയുടെ കൊടി ഉയര്‍ത്തിയത് ഈ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. ഹൈന്ദവ ആരാധനാലയങ്ങളോടും അവിടത്തെ ചടങ്ങുകളോടും ഇതരമത അനുയായികള്‍ പോലും കാണിക്കാത്ത മ്ലേച്ഛതയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേത്.
പാര്‍ട്ടിയുടെ ഏരിയാ കമ്മറ്റി അംഗങ്ങള്‍ അടക്കം ചേര്‍ന്നുകൊണ്ടാണ് ക്ഷേത്രത്തിനു മുകളില്‍ കൊടി കെട്ടിയിരിക്കുന്നത്. ഇതില്‍നിന്ന് സാധാരണക്കാരും ഭക്തജനങ്ങളും എന്താണ് മനസ്സിലാക്കേണ്ടത്? സമൂഹത്തില്‍ ഒരു ആരാധനാലയത്തിന്റെ സ്ഥാനം എന്താണെന്ന് അറിഞ്ഞുകൂടാത്തവരാവില്ലല്ലോ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവര്‍.
അവര്‍ ഒന്നും കാണാതെയാവില്ല ഈ നീച കൃത്യത്തിന് ഒരുമ്പെട്ട് ഇറങ്ങിയതും. ഇത് നിസ്സാരമായി കാണേണ്ടതല്ല. ഒരമ്പലം നശിച്ചാല്‍ അത്രയും നന്നെന്ന് കരുതുന്ന നേതാക്കളുടെ വംശം കുറ്റിയറ്റുപോയിട്ടില്ലെന്നത് ഖേദകരമാണ്.
വിശ്വാസിയെ പാര്‍ട്ടിയുടെ വഴിയിലേക്കു കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണോ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതിനെക്കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. കുറെനാളായി പാര്‍ട്ടിയും പാര്‍ട്ടിയുടെ പോഷക സംഘടനകളും ഹൈന്ദവതയ്ക്കും ഹൈന്ദവ സംഘടനകള്‍ക്കും എതിരെ അതിരൂക്ഷമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണ്.
അവര്‍ നേതൃത്വം നല്കുന്ന ചാനല്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെ അപമാനിക്കുന്ന തരത്തിലുള്ള പരിപാടി സംപ്രേഷണം ചെയ്യുകയുണ്ടായി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായി ക്ഷേത്രദര്‍ശനം നടത്തിയതിനെതിരെ പാര്‍ട്ടിയും മറ്റും അതിനിശിതമായ വിമര്‍ശനങ്ങളാണ് നടത്തിയത്. അദ്ദേഹത്തോട് വിശദീകരണം ചോദിക്കുകയും ചെയ്തു.
അനുദിനം ഹൈന്ദവ സംസ്കാരത്തെയും മാനബിന്ദുക്കളെയും അപമാനിക്കുന്നവര്‍ ഇതരമതങ്ങളെ ആശ്ലേഷിക്കുന്ന കാഴ്ചയും കാണാനാവുന്നുണ്ട്. ഇതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് ആ പാര്‍ട്ടി നല്‍കുന്നതെന്ന് വ്യക്തം. സമൂഹത്തില്‍ അന്തഃഛിദ്രവും അസ്വസ്ഥതയും പടര്‍ത്തുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കാര്യങ്ങള്‍ വ്യവച്ഛേദിച്ചറിയാനാവുന്നില്ലെന്ന് കരുതാനാവില്ല.
ഇതൊക്കെ ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങളാണ്. മറ്റൊരു മതത്തിനും അവരുടെ ആരാധനാക്രമങ്ങള്‍ക്കും നേരെ ചെറുവിരല്‍പോലുമനക്കാന്‍ ഇവര്‍ ധൈര്യപ്പെടുന്നില്ലെന്നും ഓര്‍ക്കണം. അങ്ങനെ ചെയ്താല്‍ പ്രത്യാഘാതം എന്താവുമെന്നതിനെക്കുറിച്ച് അവര്‍ക്ക് പൂര്‍ണ ബോധ്യമുണ്ട്.
ഈ പശ്ചാത്തലത്തില്‍ ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേരെ ഉയരുന്ന ഭീഷണിയെ എന്തുവിലകൊടുത്തും നേരിടാനുള്ള കരളുറപ്പാണ് വേണ്ടത്. ഭരണസ്വാധീനവും പൊലീസും പാര്‍ട്ടിയുടെ താളത്തിനൊത്ത് തുള്ളുന്ന ദുസ്സഹമായ സാഹചര്യമാണെങ്കിലും അതിനെയൊക്കെ ചെറുത്തു തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തിയുണ്ടാവണം.
പാര്‍ട്ടിയുടെ അജണ്ടയ്ക്കൊപ്പം നില്‍ക്കാനുള്ളവരല്ല ക്ഷേത്രഭാരവാഹികളും ഭക്തജനങ്ങളും. പാര്‍ട്ടിയുടെ രാഷ്ട്രീയം അത്തരം കേന്ദ്രങ്ങളില്‍ വിതച്ച് വിളകൊയ്യാനുള്ള സാഹചര്യം ജനാധിപത്യമാര്‍ഗങ്ങളിലൂടെ ഭക്തജനങ്ങള്‍ പ്രതിരോധിക്കണം.
ഒരുഭാഗത്ത് യേശുദാസ് ഉള്‍പ്പെടെയുള്ള ഭക്തര്‍ ക്ഷേത്രപ്രവേശനത്തിനായി മനസ്സര്‍പ്പിച്ച് മുന്നോട്ടുവരുമ്പോള്‍ രാക്ഷസീയ ശക്തികള്‍ അതിന്റെ നേര്‍വിപരീത ദിശയിലേക്കാണ് പോകുന്നത്. അതിനെതിരെ ഭക്തരും ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് രംഗത്തിറങ്ങണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: