കോട്ടയം: കോട്ടയത്ത് മൂന്ന് നേതാക്കന്മാരുടെ കൂട്ടയടിയും ശീതസമരവും പരസ്പരം പാരപണിയും മുറുകുന്നു. പൊതുവേദിയില്‍ ആത്മമിത്രങ്ങളെന്നു തോന്നുമെങ്കിലും ആര് ആരെ വിഴുങ്ങുമെന്ന ആശങ്കയിലാണ് മൂവരും. കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ വി.എന്‍.വാസവന്, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ: കെ.അനില്‍കുമാര്‍ എന്നിവരാണ് ഈ കളിയിലെ താരങ്ങള്‍.
ആരാണ് കോട്ടയത്തെ ഏറ്റവും മികച്ച ജനകീയന്‍ എന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് മൂവരും. സിപിഎം നേതാക്കളായ വാസവനും അനില്‍കുമാറും തമ്മിലുള്ള ശീതസമരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എംഎല്‍എ ആയിരുന്ന സമയം തന്റെ മുഖച്ഛായയും പ്രതിച്ഛായയും മാറ്റി എടുക്കുന്നതിനായി കോട്ടയത്തെ സമ്പന്നരുടെയും ക്രൈസ്തവ പുരോഹിതരുടെയും പ്രീതിപിടിച്ചു പറ്റാനുള്ള തന്ത്രമാണ് വാസവന് പയറ്റിയത്. മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. അദ്ദേഹത്തിന്റെ വികസന പദ്ധതികളും നഗരത്തിലെ സമ്പന്നരെ ലക്ഷ്യം വെച്ചായിരുന്നു. ഈ രണ്ടു നേതാക്കളുടെ ഇടയില്‍ സ്വന്തം അസ്തിത്വം ഉറപ്പിക്കാനുള്ള തന്ത്രമാണ് കുശാഗ്ര ബുദ്ധിക്കാരനായ കെ.അനില്‍കുമാര്‍ പ്രയോഗിക്കുന്നത്.
കോട്ടയം ലോക്സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം സ്വപ്നം കാണുന്ന അനില്‍കുമാര്‍ ഒരു ജനകീയന്റെ വേഷം അണിയാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന് മുന്നോടിയായി നദീ സംയോജന പദ്ധതിയുമായാണ് എത്തിയിരിക്കുന്നത്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ഒരു ജനകീയ പ്രശ്നം ഏറ്റെടുക്കുന്നതോടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുമെന്ന് അനില്‍കുമാര്‍ കരുതുന്നു. എന്നാല്‍ സ്വപ്നം കാണുന്നതിനനുസരിച്ച് ജനകീയ പിന്തുണ നേടാന്‍ ഈ പദ്ധതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പദ്ധതിയുമായി സഹകരിക്കുന്ന ഒരു പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനോട് സിപിഎമ്മിന്റെ ചില ജില്ലാ നേതാക്കള്‍ അന്വേഷിച്ചത് അനില്‍കുമാറിന്റെ ലക്ഷ്യം എന്താണെന്നാണ്.
ജനകീയമുഖം മിനുക്കലില്‍ എന്നും മുന്‍പന്തിയിലുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വെറുതെ ഇരുന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലും നദീ സംയോജനത്തിന് സമാന്തര യോഗം നടത്തി പിരിഞ്ഞു. കോട്ടയത്തെ ഈ മൂന്ന് നേതാക്കന്മാരുടെ പോര് പൊതുതെരഞ്ഞെടുപ്പു വരെ തീഷ്ണമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: