നിയമം ഒരു ചിലന്തിവലയാണ്. ചെറിയ പ്രാണികള്‍ അതില്‍ കുടുങ്ങും. വലിയവ അതു മുറിച്ചുകടക്കും. പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് കാലം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരു വ്യത്യാസം മാത്രം. വലിയ പ്രാണികളെ കണ്ടാല്‍ ചിലന്തി ഇപ്പോള്‍ സ്വയം വല മാറ്റിക്കൊടുക്കുന്നു. ലക്ഷക്കണക്കിന് രൂപ വൈദ്യുതികുടിശിക വരുത്തിയ സ്ഥാപനങ്ങള്‍ ഇപ്പോഴും സുഗമമായി പ്രവര്‍ത്തിക്കുന്നു.
എന്നാല്‍ ഗാര്‍ഹിക വൈദ്യുതി കുടിശിക വരുത്തിയവരുടെ ഫ്യൂസ് കൃത്യമായി ഊരുന്നു. അതാണ് ഇവിടെ നിയമം. വമ്പന്മാരുടെ കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളുന്നു. എന്നാല്‍ കിടപ്പാടമില്ലാത്തവന് വായ്പയെടുത്ത് പണിത വീട് കുടിശികയുടെ പേരില്‍ ബാങ്കുകള്‍ ജപ്തി ചെയ്യുന്നു. അതാണ് ഇവിടെ നിയമം.
ഇരയുടെ പേര് മാധ്യമങ്ങള്‍ക്ക് മുന്പില് പരസ്യമായി പറഞ്ഞ ഭരണകക്ഷി നേതാവിനെതിരെ കേസെടുക്കാന്‍ പോലീസില്ല. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞുപോയ നടനെ പോലീസ് അറസ്റ്റ് ചെയ്തു. അതാണ് ഇവിടെ നിയമം.
പീഡനം ആരോപിച്ച് സ്ത്രീ നല്കുന്ന പരാതി വ്യാജമായാല്‍പോലും ഉടന്‍ പോലീസ് പുരുഷനെ പൊക്കുന്നു. എന്നാല്‍ പീഡിപ്പിച്ച വമ്പന്മാരുടെ പട്ടിക സരിത എസ്. നായര്‍ പറഞ്ഞപ്പോള്‍ ഒരു പോലീസും അതു കേട്ടതായി ഭാവിച്ചില്ല. അതാണ് ഇവിടെ നിയമം.
കല്ലെടുത്തെറിഞ്ഞാല്‍ കല്ലിനെയല്ല, എറിഞ്ഞവനെയാണ് ശിക്ഷിക്കേണ്ടതെന്ന തത്ത്വം അറിഞ്ഞുകൊണ്ടായിരിക്കണം നടിയെ ആക്രമിച്ച കേസില്‍ ഗൂഢലോചനക്കുറ്റം ചുമത്തി സെലിബ്രിറ്റിയെ പുറംലോകം കാണിക്കാതെ അഴിക്കുള്ളില്‍ അടച്ചിരിക്കുന്നത്.
എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം ഗൂഢാലോചന നടക്കാറുണ്ടെങ്കിലും ആ ഭാഗം അന്വേഷണ വിധേയമാക്കാറില്ല. സാധാരണക്കാരന്റെ കെട്ടിടനിര്മ്മാണത്തില് എന്തെങ്കിലും പിഴവുപറ്റിയാല്‍ നിയമംകൊണ്ട് അവനെ കുരുക്കും. എന്നാല്‍ പിഴയടക്കാന്‍ തയ്യാറുണ്ടെങ്കില്‍ എംഎല്‍എയ്ക്ക് എത്ര വേണമെങ്കിലും നിയമലംഘനം നടത്താം.
നിയമത്തിനു മുന്പില് എല്ലാവരും സമന്മാരാകുന്ന കാലം ഇനിയുണ്ടാവില്ല. ചിലന്തി വലയില്‍ കുടുങ്ങുന്ന ചെറിയ പ്രാണികളെയോര്ത്ത് നമുക്ക് സഹതപിക്കാം.
ടി. സംഗമേശന്
താഴെക്കാട്, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: