മെക്സിക്കോ സിറ്റി: റിക്ടര്‍ സ്കെയിലില്‍ 7.1 രേഖപ്പെടുത്തി മെക്സിക്കോയെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ മുന്നൂറോളം പേര് കൊല്ലപ്പെട്ടു. 248 പേര് മരിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം.
ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തലസ്ഥാനമായ മെക്സിക്കോ സിറ്റി ഭൂകമ്പത്തില്‍ ഉലഞ്ഞത്. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു. ജനങ്ങള്‍ നിലവിളിച്ചുകൊണ്ട് റോഡുകളിലേക്ക് ഓടി. പാലങ്ങള്‍ ഇടിഞ്ഞു വീണു. ശക്തമായ ഭൂകമ്പത്തില്‍ മെക്സിക്കോ നടുങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇത്ര ശക്തമായ മറ്റൊരു ഭൂകമ്പം.
ഏറ്റവും കൂടുതല്‍ ആളപായവും നാശനഷ്ടങ്ങളും തലസ്ഥാനനഗരത്തില്ത്തന്നെയാണ്. 117 പേര് മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്നു വീണ 44 വന്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നു എന്നാണ് കരുതുന്നത്. മെക്സിക്കോ സിറ്റിയുടെ ഭാഗമായ എല്‍ സെന്‍ട്രോ, റോമാ ജില്ലകളിലും ഭൂകമ്പം വന്‍നാശം വിതച്ചു. നിരവധി കെട്ടിടങ്ങളാണ് ഇവിടെ തകര്‍ന്നത്.
തകര്‍ന്നു വീണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്ന കാഴ്ച ഞെട്ടിച്ചു എന്ന് പ്രസിഡന്റ് എന്റിക്വ പെന നീറ്റോ പ്രസ്താവനയില്‍ പറയുന്നു. 22 കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മുപ്പതു കുട്ടികളെ കാണാനില്ല. സൈന്യവും പോലീസും ദുരന്തനിവാരണ സേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുകയാണ്.
മുപ്പതാണ്ടുകള്‍ക്കു ശേഷം അതേ ദിവസം
മെക്സിക്കോ സിറ്റി: ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അസാധാരണമായ യാദൃച്ഛികത സൃഷ്ടിക്കുന്നുണ്ടോ പ്രകൃതി? ഉണ്ടെന്നു തന്നെ ഉത്തരം നല്‍കണം. മറ്റൊരു ഭൂകമ്പത്തില്‍ മെക്സിക്കോ സിറ്റി തകര്‍ന്നടിയുമ്പോള്‍ ചരിത്രത്തിന്റെ ഈ യാദൃച്ഛികതയും എല്ലാവരേയും ഞെട്ടിച്ചു.
32 വര്‍ഷം മുമ്പ്, 1985 സപ്തംമ്പര്‍ 19നാണ് മെക്സിക്കോയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പം 4200 ജീവനുകള്‍ കവര്‍ന്നത്. 2017 സപ്തംമ്പര്‍ 19ന് മറ്റൊരു ഭൂകമ്പത്തില്‍ മുന്നൂറിലേറെ മരണം എന്ന ആദ്യ റിപ്പോര്‍ട്ടുകളില്‍ തരിച്ചു നില്‍ക്കുകയാണ് മെക്സിക്കോ. ചൊവ്വാഴ്ച, പ്രദേശിക സമയം ഉച്ചയ്ക്ക് 11 മണിക്ക് മെക്സിക്കോ സിറ്റിയില്‍ സൈറണ്‍ മുഴങ്ങി.
32 വര്‍ഷം മുമ്പ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍മിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ശാന്തമായ അടുത്ത രണ്ടു മണിക്കൂറുകള്‍ ദുരന്തത്തിനുള്ള ഒരുക്കം പോലെയാണ് തോന്നിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ മെക്സിക്കോ സിറ്റി കുലുങ്ങിത്തുടങ്ങി. വീണ്ടും സൈറണുകള്‍ മുഴങ്ങി. പോലീസ് വാഹനങ്ങള്‍ പാഞ്ഞു. എങ്ങും നിലവിളികള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: