പെട്രോളിയം ഉൽപ്പന്നങ്ങൾ GST യുടെ പരിധിയിൽ കൊണ്ടു വരണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ നിർദ്ദേശത്തെ ബി.ജെ.പി കേരള ഘടകം സ്വാഗതം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഇത് ആശ്വാസകരമാകുമെന്നു കരുതുന്നു. അതേ അവസരത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നതിന്റെ പേരിൽ കേന്ദ്രസർക്കാരിനെ സ്ഥാനത്തും, അസ്ഥാനത്തും പഴിക്കുന്ന കേരള സർക്കാരിന് ഇക്കാര്യത്തിൽ ഒട്ടേറെ ചെയ്യാനുണ്ട് എന്നത് സംസ്ഥാന മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ഓർമ്മിപ്പിക്കട്ടെ. GST ബാധകമാകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നിലപാട് എന്തെന്നറിയാൻ ആകാംക്ഷയുണ്ട്. ഇക്കാര്യത്തിൽ ഉപഭോക്താക്കളുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന ഇടത് മുന്നണി നേതാക്കൾ വാചാലമായ മൗനം പാലിക്കുകയാണ്. ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഇപ്പോൾ ഈടാക്കുന്ന വൻ നികുതി നിരക്ക് കുറയ്ക്കാൻ തയ്യാറാകുമോ എന്നതാണ് കാതലായ ചോദ്യം. ഉപഭോക്താക്കളുടെ താല്പര്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഇതര സംസ്ഥാനങ്ങളുടെ നിരക്കുമായി അനുപാതം പുലർത്താനെങ്കിലും ഇടത് മുന്നണി സർക്കാർ തയ്യാറാകേണ്ടതാണ്. അല്ലെങ്കിൽ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള വില കുറഞ്ഞ പ്രചാരണമായി മാത്രമേ സംസ്ഥാന ഭരണ നേതൃത്വത്തിന്റെ വാചകമടിയെ വീക്ഷിക്കാനാകൂ. നികുതിക്ക് പുറമെ പെട്രോളിയം ഉല്പ്പങ്ങളുടെ മേല് പ്രത്യേക സെസ് ചുമത്താനും കേരള സര്ക്കാര് മടിച്ചില്ലെന്നതും ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. മദ്യത്തിന് പുറമെ, സംസ്ഥാന സര്ക്കാരിന്റെ ഏറ്റവും വലിയ നികുതിസ്രോതസ്സ് പെട്രോളും ഡീസലുമാണെന്നത് ഇടതുമുന്നണി നേതാക്കളുടെ വായ്ത്താരിയുടെ പൊള്ളത്തരം വിളിച്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: