ന്യൂദല്‍ഹി: രാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാനെതിരെ പോലീസ് കേസെടുത്തു.രാം റഹിമിന്റെ അറസ്റ്റിനോടനുബന്ധിച്ച് ആഗസ്റ്റ് 25ന് നടന്ന വ്യാപക അക്രമങ്ങളുടെ പേരിലാണ് ഹണിപ്രീതിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില്‍ 345-ാം പ്രതിയാണ്. കേസില്‍ ഇവര്‍ പ്രതിയാണെന്ന് പഞ്ചകുല പോലീസ് കമ്മീഷണര്‍ എ.എസ്. ചൗള പറഞ്ഞു. ഇതേ എഫ്ഐആറില്‍ തന്നെ ദേരയുടെ ഭാരവാഹികളായ ആദിത്യ ഇന്സാന്, സുരീന്ദ്രര്‍ ഇന്സാന് തുടങ്ങി നിരവധി പേരെയും പോലീസ് പ്രതികളായി ചേര്‍ത്തിട്ടുള്ളത്.
ഹണിപ്രീതിനെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് ഡിജിപി ബി.എസ്. സന്ധു പറഞ്ഞു. നേപ്പാളിലേയ്ക്ക് ഇവര്‍ കടന്നതായിട്ടുള്ള വിവരത്തെത്തുടര്‍ന്ന് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഹണി പ്രീത് ഇവിടെ എത്തിയാല്‍ പിടികൂടുന്നതിനായി സഹസ്ത്ര സീമ ബെല്‍ (എസ്എസ്ബി) വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി സുരക്ഷാവിഭാഗത്തിന് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി എസ്എസ്ബി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ രഞ്ജിത് സിങ് പറഞ്ഞു.
ഇന്തോ നേപ്പാള്‍ അതിര്‍ത്തിയിലെ മഹാരാജ് ഗഞ്ജിലും പരിസരങ്ങളിലുമാണ് തെരച്ചില്‍. കേന്ദ്ര, സംസ്ഥാന ഇന്റലിജന്സ്ഉദ്യോഗസ്ഥര് ഇവിടെ താവളമടിച്ചിട്ടുണ്ട്. ഹണിപ്രീതിനെ കണ്ടാല്‍ പോലീസിനെ അറിയിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ എല്ലായിടത്തും ഒട്ടിച്ചിട്ടുമുണ്ട്. ഇവര്‍ അതിര്‍ത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. ലഖിംപൂര്‍, ബല്റാംപൂര്, സിദ്ധാര്‍ഥ നഗര്‍, ശ്രാവാസ്തി, തുടങ്ങിയ സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
സാധാരണ വേഷം ധരിച്ച വനിതാ കോണ്‍സ്റ്റബിള്‍ മാരെയും സകല സ്ഥലങ്ങളിലും നിയോഗിച്ചിട്ടുണ്ട്. ഹോട്ടലുകള്‍, തീയേറ്ററുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പട്രോളിങ്ങുമുണ്ട്. അക്രമത്തിന് പ്രേരിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരായ പ്രധാനകുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: