അടിമാലി: കല്ലാര്‍കുട്ടി,കത്തിപ്പാറ മേഖലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളമാണ് കല്ലാര്‍കുട്ടി ഡാമിലെ ഈ കലക്കവെള്ളം. കുപ്പിയും പഴന്തുണിയും ഉള്‍പ്പെടെ മാലിന്യക്കുഴമ്പാണ് ഡാമിന്റെ ഷട്ടറിന്റെ ഭാഗത്ത് അടിഞ്ഞുകൂടിയിരിക്കുന്നത്.
കത്തിപ്പാറയിലെ വൈദ്യുതി ബോര്‍ഡിന്റെ 162ക്വാര്‍ട്ടേഴ്സുകളിലും കല്ലാര്‍കുട്ടിക്ക് സമീപപ്രദേശങ്ങളിലെ വീടുകളിലുമായി നൂറുകണക്കിന് ജനങ്ങള്‍ വര്‍ഷങ്ങളായി ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. കല്ലാര്‍കുട്ടി ടൗണിന് സമീപമുള്ള പമ്പ് ഹൗസില്‍ നിന്നും കത്തിപ്പാറ ഭാഗത്തുള്ള ടാങ്കില്‍ വെള്ളം സംഭരിച്ചാണ് വിതരണം നടത്തുന്നത്. പേരിനൊരു ശുദ്ധീകരണം നടത്തി വീടുകളിലെത്തിക്കുന്ന വെള്ളത്തിന്റെ ശുദ്ധതയെപ്പറ്റി ഒരു പരിശോധനയും നടത്തുന്നില്ല.
വിവിധ കൈത്തോടുകളില്‍ നിന്നുള്ള വെള്ളമാണ് കല്ലാര്‍കുട്ടി ഡാമിലേക്ക് എത്തുന്നത്. ശക്തമായ മഴയില്‍ മൂന്നാര്‍ ,കുഞ്ചിത്തണ്ണി, ഭാഗത്തെ റിസോര്‍ട്ടുകളിലെ മാലിന്യങ്ങളും ഡാമിലെത്തുന്നുണ്ട്. ഏലത്തോട്ടത്തില്‍ പ്രയോഗിക്കുന്ന കീടനാശിനികളും ഈ വെള്ളത്തില്‍ കലരുന്നുണ്ട്.
പ്രദേശത്തെ കശാപ്പുശാലകളിലെ കോഴി പന്നിഫാമുകളിലേതടക്കമുള്ള മാലിന്യങ്ങളും പുഴകളിലൂടെ ഡാമിലെത്തുന്നുണ്ട്. മാലിന്യം കുന്നുകൂടി ഡാമിലെ വെള്ളം ദുര്ഗന്ധപൂരിതമാണെങ്കിലും പമ്പിങിനായി ഈ വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വൈദ്യുതി വകുപ്പ് ജീവനക്കാരും തദ്ദേശവാസികളും ബദല്‍ സംവിധാനമേര്‍പ്പെടുത്തി ശുദ്ധജലമെത്തിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല.
കത്തിപ്പാറയ്ക്ക് സമീപം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുളം നിര്‍മ്മിച്ചിട്ടുണ്ട്. ഈ കുളം വലുതാക്കി നിര്‍മ്മിച്ചാല്‍ മേഖലയില്‍ ശുദ്ധജലമെത്തിക്കാനാകുമെങ്കിലും അതും ഗൗരവത്തിലെടുക്കുന്നില്ല.
ഒന്നരപതിറ്റാണ്ട് മുന്‍പ് ഇപ്പോഴത്തെ പമ്പ് ഹൈസിന് സമീപം കെഎസ്ഇബി അധികൃതര്‍ കിണര്‍ കുഴിച്ചിരുന്നു. കിണറ്റില്‍ വെള്ളമുണ്ടായിരുന്നിട്ടും പാറയാണെന്ന കാരണം പറഞ്ഞ് കിണര്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: