ചെങ്ങന്നൂര്‍: മുളക്കുഴയില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള ഇരുനില കെട്ടിടം തകര്‍ന്ന് വീണ് മൂന്നു പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. കാരയ്ക്കാട് പട്ടങ്ങാട്ട് 73-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖാ ഓഫീസ് കെട്ടിടമാണ് തകര്‍ന്നത്.
കെട്ടിടത്തിന്റെ മുകളിലെ മുറിയില്‍ കിടന്നുറങ്ങിയ ബീഹാര്‍ സ്വദേശികളായ ധര്‍മ്മേന്ദ്ര കിഷോര്‍ (32), പ്രേംചന്ദ് (21) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരോടൊപ്പം കിടന്നിരുന്ന മാര്‍ത്താണ്ഡം സ്വദേശി വെങ്കിടേഷ് (42) പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ബുധനാഴ്ച വെളുപ്പിനെ ആറുമണിയോടെയായിരുന്നു അപകടം.
കെട്ടിടത്തിന്റെ മുകള്‍ ഭാഗം തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. നാലുപേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. പുലര്‍ച്ചെ ഒരാള്‍ പ്രാഥമിക കൃത്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കെട്ടിടം ഇടിയുന്നത് കണ്ട് ഇയാള്‍ ഓടിമാറിയതുകൊണ്ട് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ഓടുമേഞ്ഞ മേല്ക്കൂരയായിരുന്നത് അപകടത്തിന്റെ ആഘാതം കുറച്ചു. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനയും, പോലീസും ചേര്‍ന്ന് പരിക്കേറ്റവരെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ ഗവ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ കെട്ടിടത്തിന്റെ അടിത്തറയോട് ചേര്‍ന്ന് ശക്തമായ ഉറവ രൂപപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: