കൊച്ചി: ലോക കാല്‍പ്പന്തുകളി പടിവാതില്ക്കലെത്തിയിട്ടും കൊച്ചിയിലെ കാര്യങ്ങള്‍ ഇഴഞ്ഞുതന്നെ. പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും പരിശീലന ഗ്രൗണ്ടുകളുടെയും നവീകരണം ഇനിയും പൂര്‍ണ്ണമായിട്ടില്ല. പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ട്, ഫോര്‍ട്ട് കൊച്ചി ഗ്രൗണ്ട്, വേളി പരേഡ് ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിവയാണ് പരിശീലന മൈതാനങ്ങള്‍.
ഈ ഗ്രൗണ്ടുകളെല്ലാം ഇന്നാണ് ഫിഫക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്റ്റേഡിയം കൈമാറേണ്ട ദിവസമെത്തിയിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത് ആരാധകരില്‍ കടുത്ത എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്. ആദ്യം 18നായിരുന്നു സ്റ്റേഡിയങ്ങള്‍ കൈമാറാന്‍ തീരുമാനിച്ചിരുന്നത്. ലോകകപ്പിന്റെ മറ്റ് വേദികളായ ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗുവാഹത്തി, ഗോവ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ എല്ലാ പണികളും തീര്‍ത്ത് ഫിഫക്ക് കൈമാറിക്കഴിഞ്ഞു.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പുല്‍ത്തകിടി പിടിപ്പിക്കുന്ന പണിയും അഗ്നിശമന സംവിധാനങ്ങളും സ്ഥാപിക്കുന്നത് പൂര്‍ത്തിയായിട്ടുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ ഗാലറിയില്‍ കസേര ഉറപ്പിക്കുന്ന ജോലികളും നടക്കുന്നു. പെയിന്റിങ് ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. സ്റ്റേഡിയത്തിന് പുറത്തുള്ള സൗന്ദര്യവല്‍ക്കരണവും മെല്ലെയാണ് നീങ്ങുന്നത്.
പരിശീലന വേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ഏറെക്കുറെ എല്ലാം ഓകെയാണ്. പുല്‍ത്തകിടിയുടെ നിര്‍മ്മാണവും ഗാലറി പെയിന്റടിക്കലും പൂര്‍ത്തിയായി. ഗ്രൗണ്ടിലേക്കുള്ള വഴി ടൈല്‍പാകി ഭംഗിയാക്കിയിട്ടുണ്ട്. ഫ്ളഡ്ലൈറ്റിന്റെ പണിയും പൂര്‍ത്തിയായി. എന്നാല്‍ സൗന്ദര്യവല്‍ക്കരണം ഇഴയുകയാണ്. വേളി പരേഡ് ഗ്രൗണ്ടില്‍ പുല്‍ത്തകിടി നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഫ്ളഡ് ലിറ്റ് സംവിധാനവും പ്രവേശന വഴിയില്‍ ടൈല്‍സ് വിരിക്കുന്നതും ഉള്‍പ്പെടെയുള്ള പണികള്‍ നടന്നുവരുന്നതേയുള്ളൂ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വെള്ളം കയറി മൈതാനത്തിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മണ്ണിട്ട് ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.
പനമ്പളളി നഗര്‍ സ്പോര്‍ട്സ് അക്കാദമി ഗ്രൗണ്ടിലെ പണികളെല്ലാം ഏറെക്കുറെ പൂര്‍ത്തിയായി്. എന്നാല്‍ ഫ്ളഡ്ലിറ്റ് സംവിധാനം ഒരുങ്ങുന്നതേയുള്ളു. മൈതാനത്തേക്കുള്ള വഴി ടൈല്‍സ് പാകുന്ന ജോലികള്‍ അതിവേഗത്തില്‍ നടക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചി ഗ്രൗണ്ടിലും പുല്‍ത്തകിടി വച്ചുപിടിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ മൈതാനത്തിന് ചുറ്റും ചെളിക്കുണ്ടായി. പ്രവേശന കാവടവും വഴിയും ടൈല്‍സ് ഇടുന്ന പണികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഫ്ളഡ് ലിറ്റ് സ്ഥാപിക്കല്‍ എങ്ങുമെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: