നൗകാമ്പ്: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മാരക സ്കോറിങ്ങ് മികവില്‍ ബാഴ്സലോണക്ക് മിന്നുന്ന ജയം. ഇന്നലെ ലാ ലീഗയില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് െമസ്സിയും കൂട്ടരും ഐബറിനെ തകര്‍ത്തുവിട്ടു. മെസ്സി നാല് ഗോളുകളാണ് അടിച്ചുകൂട്ടിയത്. ലീഗില്‍ ബാഴ്സയുടെ തുടര്‍ച്ചയായ അഞ്ചാം വിജയം. വിജയത്തോടെ ബാഴ്സക്ക് 15 പോയിന്റായി. രണ്ടാമതുള്ള സെവിയയേക്കാള്‍ അഞ്ച് പോയിന്റിന്റെ ലീഡ്.
ബാഴ്സയുടെ സ്വന്തം സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 20-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് മെസ്സി ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. ബോക്സിനുള്ളില്‍ വച്ച് നെല്‍സണ്‍ സെമെഡോയെ അലസാന്‍ഡ്രോ സാല്‍വസ് വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത മെസ്സി ഐബര്‍ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. ഇതിന് മുന്‍പ് കളിയുടെ തുടക്കത്തില്‍ ഐബറിന് രണ്ട് നല്ല അവസരങ്ങള്‍ ലഭിച്ചെങ്കിലും ബാഴ്സ ഗോളിയുടെ മികവ് വിലങ്ങുതടിയായി. 26-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് മെസ്സി പായിച്ച ഇടംകാലന്‍ ഷോട്ട് ഐബര്‍ ഗോളി പറന്ന് കയ്യിലൊതുക്കി. 38-ാം മിനിറ്റില്‍ ബാഴ്സ ലീഡ് ഉയര്‍ത്തി.
ഡെനിസ് സുവാരസ് എടുത്ത കോര്‍ണര്‍ ബുള്ളറ്റ് ഹെഡ്ഡറിലൂടെ പൗളീഞ്ഞോ വലയിലെത്തിക്കുകയായിരുന്നു. ആദ്യപകുതിയില്‍ ഈ രണ്ട് ഗോളുകള്‍ക്ക് ബാഴ്സ മുന്നിട്ടുനിന്നു. 53-ാം മിനിറ്റില്‍ ബാഴ്സ വീണ്ടും ലീഡ് ഉയര്‍ത്തി. ഇത്തവണ ഡെനിസ് സുവാരസാണ് ലക്ഷ്യം കണ്ടത്. സ്വന്തം പകുതിയില്‍ നിന്ന് നീട്ടിക്കിട്ടിയ പന്തുമായി വലതുവിംഗിലൂടെ മുന്നേറിയശേഷം ബോക്സിന് പുറത്തുനിന്ന് മൂന്ന് ഐബര്‍ താരങ്ങള്‍ക്കിടയിലൂടെ മെസ്സി പായിച്ച ഷോട്ട് ഗോളി തട്ടിയകറ്റി.
എന്നാല്‍ പന്ത് കിട്ടിയത് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന സുവാരസിസ്. ഇത്തവണ സുവാരസിന് ലക്ഷ്യം പിഴച്ചില്ല (3-0). 57-ാം മിനിറ്റില്‍ ഐബര്‍ ഒരു ഗോള്‍ മടക്കി. നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞ സെര്‍ജി എന്റിച്ചാണ് ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ മെസ്സി തന്റെ രണ്ടാമത്തെയും ടീമിന്റെ നാലാം ഗോളും കണ്ടെത്തി. തുടര്‍ന്ന് 62, 87 മിനിറ്റുകളിലും മെസ്സി ലക്ഷ്യം കണ്ടതോടെ ബാഴ്സയുടെ ഗോള്‍ പട്ടിക പൂര്‍ണ്ണമായി.
ലാ ലീഗയില്‍ ഈ സീസണില്‍ നാല് കളികളില്‍ നിന്ന് ഒന്‍പത് ഗോളുകളായി മെസ്സിയുടെ സമ്പാദ്യം. ഒപ്പം മറ്റൊരു നേട്ടവും മെസ്സി സ്വന്തമാക്കി. നൗ കാമ്പില്‍ 300ലേറെ ഗോള്‍ സ്കോര്‍ ചെയ്യുക എന്ന നേട്ടം. 301 ഗോളുകളാണ് മെസ്സി നൗ കാമ്പില്‍ നേടിയത്. 13 വര്‍ഷം കൊണ്ടാണ് മെസ്സി സ്വന്തം മൈതാനത്ത് ഈ നേട്ടം കൈവരിച്ചത്. മറ്റൊരു മത്സരത്തില്‍ മുന്‍ വെസ്റ്റ്ഹാം സ്ട്രൈക്കര്‍ സിമിയോണി സാസായുടെ ഹാട്രിക്കിന്റെ ബലത്തില്‍ വലന്‍സിയ മലാഗയെ മടക്കമില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തു.
ഒമ്പത് മിനിറ്റിനിടെയായിരുന്നു സിമിയോണിയുടെ ഹാട്രിക്ക്. 17-ാം മിനിറ്റില്‍ സാന്റി മിനയിലൂടെയാണ് വലന്‍സിയ സ്കോറിങ് തുടങ്ങിയത്. പിന്നീട് 55, 60, 63 മിനിറ്റുകളില്‍ സിമിയോണി ലക്ഷ്യം കണ്ടു. ഒടുവില്‍ 86-ാം മിനിറ്റില്‍ പകരക്കാരന് റോഡ്രിഗോയും ഗോള്‍ നേടിയതോടെ വലന്‍സിയ ഗോള്‍പട്ടിക പൂര്‍ണ്ണം. അഞ്ച് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റുള്ള വലന്‍സിയ ഇപ്പോള്‍ ബാഴ്സയ്ക്കും സെവിയയ്ക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: