കോട്ടയം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് മൂന്നാഴ്ച മാത്രമുള്ളപ്പോള്‍ തയ്യാറെടുപ്പ് എങ്ങുമെത്തിയില്ല. കായിക അദ്ധ്യാപകരുടെ സമരവും ബഹിഷ്കരണ ഭീഷിണിയും അവസാനിച്ചതിന് പിന്നാലെ ശക്തമായ മഴയും കുട്ടികളുടെ പരിശീലനം വെള്ളത്തിലാക്കി.
എല്ലാ ജില്ലകളിലും ജില്ലാ സ്കൂള്‍ കായിക മത്സരങ്ങള്‍ നടത്താനുണ്ട്. ഇത് അടുത്ത ആഴ്ചയാണ് നടക്കുക. ഇതില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവരെയാണ് സംസ്ഥാന മേളയിലേക്ക് പരിഗണിക്കുന്നത്. ഒക്ടോബര്‍ 13 മുതല്‍ 16 വരെയാണ് പാലായിലെ സിന്തറ്റിക് ട്രാക്കിലാണ് സംസ്ഥാന സ്കൂള്‍ കായിക മേള നടക്കുന്നത്.
സമരവും ബഹിഷ്ക്കരണ ഭീഷിണിയും മൂലം കുട്ടികളുടെ പരിശീലനം പല ദിവസങ്ങളിലും തടസ്സപ്പെട്ടു. സ്വന്തംനിലയില്‍ പരിശീലിച്ചവര്‍ക്ക് മാത്രമെ മികച്ച പ്രകടനം നടത്താന്‍ കഴിയുകയുള്ളുവെന്ന അവസ്ഥയിലാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം കുട്ടികളെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. കഴിഞ്ഞ വര്‍ഷം വരെ പഠിക്കുന്ന ക്ലാസിന്റെ അടിസ്ഥാനത്തിലായിരുന്നു. അണ്ടര്‍-14 വരെയുള്ളവര്‍ സബ് ജൂനിയര്‍ വിഭാഗത്തിലും അണ്ടര്‍ -17 വരെയുളളവര്‍ ജൂനിയര്‍ വിഭാഗത്തിലും അണ്ടര്‍ -19 വരെയുളളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് ഉള്‍പ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം വരെ എട്ടാം ക്ലാസില്‍ പഠിക്കുന്നവരായിരുന്നു സബ് ജൂനിയര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നത്. സബ് ജൂനിയറില്‍ പങ്കെടുക്കുന്നവരുടെ അതേ പ്രായമാണെങ്കിലും കുട്ടി ഒന്‍പതാം ക്ലാസിലാണ് പഠിക്കുന്നതെങ്കില്‍ ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കണമായിരുന്നു. ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്ക് സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കാന്‍ മാത്രമായിരുന്നു അവസരം.
പ്രായത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കുന്നതിനാല്‍ അതനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ ആവിഷ്ക്കരിക്കണം. റവന്യൂ സ്കൂള്‍ കായികമേള കഴിഞ്ഞാല്‍ ദിവസങ്ങള്‍ മാത്രമായിരിക്കും സംസ്ഥാന മീറ്റിന് പരിശീലിക്കാന്‍ ലഭിക്കുന്നത്. മഴ തുടരുമെന്ന മുന്നറിയിപ്പും ആശങ്കയുണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: