കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ വിജയികള്‍ക്കുള്ള ട്രോഫി അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ 22ന് എത്തും. മൂന്ന് ദിവസമാണ് കപ്പ് കൊച്ചിയിലുണ്ടാവുക.
22 ന് വെള്ളിയാഴ്ച രാവിലെ 10.45 ന് കപ്പ് കൊച്ചിയുടെ കളിയരങ്ങായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തും. കേരളത്തിന്റെ തനതു കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ട്രോഫിയെ വരവേല്‍ക്കുക.
സംസ്ഥാന കായിക വകുപ്പുമന്ത്രി എ.സി. മൊയ്തീന് ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും. ലോകകപ്പിന്റെ ഔദ്യോഗികഗാനാവതരണവും നടക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന്, എം.പിമാര്‍, എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും. 11 മുതല്‍ മൂന്നുവരെ പൊതുജനങ്ങള്‍ക്ക് ട്രോഫി കാണാനുള്ള അവസരം ലഭിക്കും. സ്റ്റേഡിയത്തിന്റെ ഒന്നാം നമ്പര്‍ ഗേറ്റിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ട്രോഫി കാണാന്‍ പ്രവേശനം അനുവദിക്കുക.
23 ന് ശനിയാഴ്ച പകല്‍ കൊച്ചിയില്‍ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫി നേരില്‍ കാണാനുളള പ്രത്യേക അവസരവും ഇവിടെയുണ്ടാകും. 24ന് പകല്‍ 2 മുതല്‍ വൈകിട്ട് 6 വരെ ഫോര്‍ട്ട്കൊച്ചി വാസ്ക്കോഡഗാമ സ്ക്വയറിലാണ് ട്രോഫി പ്രദര്‍ശനം. കൊച്ചിയിലെ ത്രിദിന ട്രോഫി സന്ദര്‍ശനത്തിന്റെ സമാപനവും ഇവിടെയാണ്. ഫ്ളഷ്മോബ് ഉള്‍പ്പെടെ നാലു മണിക്കൂര്‍ നേരം വിവിധങ്ങളായ കലാ-സാംസ്ക്കാരിക പരിപാടികളോടെ ഫോര്‍ട്ടുകൊച്ചിയിലെ പരിപാടി സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: