മഞ്ചേരി: ആറ് ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പിടിയില്‍. രണ്ടായിരം രൂപയുടെ കള്ളനോട്ടുകളുമായാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ നായാടിക്കുന്ന് ലക്ഷം വീട് കോളനിയിലെ മെരുംപടലി പിലാക്കല്‍ വീട്ടില്‍ മുഹമ്മദ് ഷരീഫ്(35), കാഞ്ഞിരംപാറ കര്‍ക്കിടാംകുന്ന് കൂരനകത്ത് വീട്ടില്‍ ഷബീറലി (36), കോഴിക്കോട് കൊയിലാണ്ടി വടക്കെകുനി വീട്ടില്‍ സക്കറിയ(39) എന്നിവര്‍ പിടിയിലായത്. സംസ്ഥാനത്ത് ആദ്യമായാണ് രണ്ടായിരം രൂപയുടെ ഇത്രയധികം വ്യാജ കറന്‍സികള്‍ പിടികൂടുന്നത്.
ഒരുലക്ഷം രൂപക്ക് രണ്ടുലക്ഷത്തിന്റെ വ്യാജനാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. ഒറിജിനിലിനെ വെല്ലുന്നതാണ് വ്യാജന്. വാട്ടര്‍മാര്‍ക്ക്, കറന്‍സിയുടെ ഘനം, ഗാന്ധിജിയുടെ ചിത്രം എന്നിവയില്‍ മാത്രമാണ് നേരിയ വ്യത്യാസമുള്ളത്. ഇതും ഏറെ ശ്രദ്ധയോടെ നോക്കിയാല്‍ മാത്രമെ കണ്ടെത്താനാവൂ. വ്യാജ നോട്ടുകള്‍ കൈപ്പറ്റുന്നതിന് അസ്സല് നോട്ടുകളുമായെത്തിയ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ സംബന്ധിച്ച് സൂചന ലഭിച്ചതായും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. പിടിയിലായവര്‍ തിരൂര്‍, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ഇടപാട് നടത്തിയതായി പോലീസിന് വിവരം ലഭിച്ചു.
ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് വ്യാജനോട്ടുകള്‍ അച്ചടിക്കുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ ഇന്ന് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍.ബി.ഷൈജു, എസ്ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: