കണ്ണൂര്‍: കൊച്ചിയുള്‍പ്പെടെ ഇന്ത്യയിലെ ആറു വേദികളിലായി ഒക്ടോബര്‍ 6 മുതല്‍ 28 വരെ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളുടെ പ്രചണാര്‍ഥം കേരളത്തില്‍ സംഘടിപ്പിക്കുന്ന വണ്‍ മില്യന്‍ ഗോള്‍ കാംപയിന് പുതിയൊരു കായിക സംസ്കാരത്തിന്റെ തുടക്കമാവണമെന്ന് പി.കെ ശ്രീമതി എംപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെയും സ്കൂള്‍-കോളേജ് കായികാധ്യാപകരുടെയും മറ്റ് കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി.
ഒരു കാലത്ത് ഫുട്ബോളിന്റെ കളിത്തൊട്ടിലായിരുന്ന കണ്ണൂര്‍ ജില്ലയില്‍ അതിനെ വീണ്ടെടുക്കുന്നതിനുള്ള സുവര്‍ണാവസരം കൂടിയാണ് ഇതെന്നും എംപി പറഞ്ഞു.
ഒരു കാലത്ത് ഫുട്ബോളില്‍ വലിയ നേട്ടങ്ങള്‍ കൊയ്തിരുന്ന നാം ലോകകപ്പ് പോലുള്ള ഫുട്ബോള്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ വിദേശരാജ്യങ്ങളുടെ കൊടിപിടിച്ച് ആനന്ദം കണ്ടെത്തുന്നവരായി മാത്രം മാറിയിരിക്കുകയാണെന്ന് യോഗത്തില്‍ സംസാരിച്ച കെ.കെ.രാഗേഷ് എംപി പറഞ്ഞു. ഫുട്ബോള്‍ രംഗത്തെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള നല്ലൊരവസരമാണ് കൊച്ചി അടക്കം വേദിയാകുന്ന ഫിഫ ലോകകപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സപ്തംബര്‍ 27ന് വൈകിട്ട് 3 മണി മുതല്‍ 7 മണി വരെ നടക്കുന്ന ഗോളടി പരിപാടി ജില്ലയില്‍ ഉല്‍സവമാക്കി മാറ്റണമെന്നും തദ്ദേശ സ്ഥാപനതലത്തില്‍ അതിലുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. ഗോള്‍ അടിച്ചാല്‍ മാത്രം പോരാ, അത് ലോക റെക്കോര്‍ഡിന്റെ ഭാഗമാക്കുന്നതിന് അവ തല്‍സമയം രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ അഞ്ച് ലക്ഷം ഗോള്‍ എന്ന ലക്ഷ്യം കൈവരിക്കുക പ്രയാസമുള്ള കാര്യമല്ലെന്നും കാംപയിന് ഒരു ആഘോഷമായി ഏറ്റെടുക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും സംഘാടകസമിതിയുടെ ചെയര്മാന് കൂടിയായ ജില്ലാകലക്ടര്‍ മീര്‍മുഹമ്മദലി പറഞ്ഞു.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് പ്രചാരണത്തിനായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി കണ്‍വീനര്‍ ഒ.കെ വിനീഷ് പറഞ്ഞു. കാംപയിനുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗോളടി കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടുന്ന വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സപ്തംബര്‍ 23ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ഒരു ഗോളടി കേന്ദ്രത്തിന് ഒരാള്‍ എന്ന തോതിലാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. ജില്ലയിലെ ഓരോ ഗോളടി കേന്ദ്രത്തിലും കലാ-സാംസ്കാരിക-കായിക-സിനിമാ-രാഷ്ട്രീയ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: