രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെയും ഭദ്രതയെയും തകര്‍ക്കുന്ന സമാന്തര സാമ്പത്തിക കേന്ദ്രങ്ങള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ തുടരുകയാണ്. രാജ്യത്തെ കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം നിരവധി കടലാസ് കമ്പനികളിലെ 1.06 ലക്ഷം ഡയറക്ടര്‍മാര്‍ക്കെതിരെ നടപടിയെടുത്തത് അതിലവസാനമുണ്ടായതാണ്. അയോഗ്യരാക്കപ്പെട്ടവരില്‍ രാഷ്ട്രീയനേതാക്കളും വ്യവസായികളുമുള്‍പ്പെടും. 2016 മുതല്‍ 2021 വരെ കമ്പനികളുടെ ഡയറക്ടര്‍മാരാകുന്നതില്‍നിന്നും അവരെ വിലക്കുകയും ചെയ്തു. 2013ലെ കമ്പനീസ് ആക്ട് അനുസരിച്ചാണ് ഈ നടപടികള്‍. രാജ്യത്തെമ്പാടും കള്ളപ്പണം വെളുപ്പിക്കാനായി മാത്രം രജിസ്റ്റര്‍ ചെയ്ത നിരവധി കമ്പനികളും ഡയറക്ടര്‍മാരും ഇതോടെ നിയമനടപടിക്ക് കീഴിലായി.
കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യുകയും, പിന്നീട് നികുതി വെട്ടിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമായി പ്രവര്‍ത്തിക്കുന്നവയുമാണ് മിക്ക കമ്പനികളും. വന്‍ കോര്‍പ്പറേറ്റുകളുടെയും വ്യവസായ രാജാക്കന്മാരുടെയും ആസ്തി സ്വകാര്യമായി സൂക്ഷിക്കുന്ന ഇത്തരം ഷെല്‍ കമ്പനികള്‍ക്ക് ദൈനംദിന പ്രവര്‍ത്തികളേ ഉണ്ടാവാറില്ല. കേന്ദ്ര സര്‍ക്കാരിന്റെയും സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെയും ഐടി വകുപ്പിന്റെയും ഒരുമിച്ചുള്ള നീക്കത്തിലൂടെയാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി സക്രിയമല്ലാത്ത കമ്പനികളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയത്. സംശയാസ്പദമായ രീതിയില്‍ ഇടപാടുകള്‍ നടത്തിയ 2138 കമ്പനികള്‍ 1321 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി പുറത്തുവന്നിരുന്നു.
വന്‍കിട കമ്പനികളുടെയും കോര്‍പ്പറേറ്റ് വ്യവസായ ശക്തികളുടെയും ബിനാമിയായി പ്രവര്‍ത്തിക്കുന്നവയാണ് മിക്കവാറും ഇത്തരം കടലാസ് കമ്പനികള്‍. 2,09,032 കമ്പനികളാണ് ഇപ്പോള്‍ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രം 14,000 ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കിയിട്ടുള്ളത്. ദല്‍ഹിയില്‍ 74,920, മുംബൈയില്‍ 66,851, ഹൈദരബാദില്‍ 41,156, അഹമ്മദാബാദില്‍ 12,692 എന്നിങ്ങനെയാണ് അയോഗ്യരാക്കപ്പെട്ട ഡയറക്ടര്‍മാരുടെ എണ്ണം. കമ്പനികളുടെ ഓഡിറ്റിംഗ് തെറ്റായി നടത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്കെതിരെയും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനമൊന്നുമില്ലാതെ നിര്‍ജ്ജീവമായിക്കിടക്കുന്ന 1.62 ലക്ഷം കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കാനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ആകെയുള്ള 16 ലക്ഷത്തിലധികം കമ്പനികളില്‍ നിയമാനുസൃതവും സുതാര്യവും കൃത്യമായ സാമ്പത്തിക ഓഡിറ്റിംഗുമുള്ള ആറ് ലക്ഷം കമ്പനികള്‍ മാത്രമേയുള്ളൂവെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. കടലാസ് കമ്പനികളുടെ മറവില്‍ നടക്കുന്ന സാമ്പത്തിക തിരിമറികള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതാണ്. വികസന വേഗതയെ തളര്‍ത്തുകയും അധോലോക സാമ്പത്തിക സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സമാന്തര സമ്പദ്വ്യസ്ഥയുടെ അധിപന്മാര്‍ക്കെതിരായ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. എന്നാല്‍ ഈ നടപടികളെപ്പോലും തെറ്റായി വ്യാഖ്യാനിക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പരിശ്രമിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍, ജിഎസ്ടി നടപ്പില്‍ വരുത്തല്‍ തുടങ്ങിയ വിപ്ലകരമായ നീക്കങ്ങളെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കടലാസ് കമ്പനികള്‍ക്കെതിരായ നീക്കങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യുന്നത്.
സാമ്പത്തികരംഗത്ത് സ്വയംപര്യാപ്തതയും സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള മോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള സുപ്രധാന നടപടികളെ ഭാരതജനത സ്വാഗതം ചെയ്യുകയാണ്. രാജ്യതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തി പുരോഗമനാത്മകമായ സര്‍ക്കാര്‍ മുന്‍കൈയെടുക്കലുകളെ പൗരസമൂഹം നെഞ്ചേറ്റുകയാണ്. സ്വാതന്ത്ര്യത്തില്‍ നിന്നും സ്വരാജിലേക്കുള്ള മുന്നേറ്റത്തില്‍ സാമ്പത്തിക സ്വാശ്രയത്വത്തിനും വികസനത്തിനും ഏറെ പങ്കുവഹിക്കാനുണ്ട്. ഇത്തരം നടപടികള്‍ രാജ്യത്തെ ചില കേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയേക്കാം. അവരുടെ പ്രകോപനപരമായ മുന്നറിയിപ്പുകള്‍ ഉയര്‍ന്നേക്കാം. എന്നാല്‍ അവഗണിക്കപ്പെട്ട ഭാരതത്തിലെ ജനസമൂഹത്തിന്റെ പിന്തുണയും അഭിവാദ്യങ്ങളും സര്‍ക്കാറിന് ശക്തിപകരും. അവസാന വരിയിലെ അവസാനത്തെ ആളിന് ക്ഷേമമേകാനുള്ള മഹത് സംരംഭങ്ങളെ മുന്നോട്ട് നയിക്കുന്നത് ഈ ജനപിന്തുണ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: