മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നിരോധിത നോട്ടുമായി ആറു പേര് അറസ്റ്റില്‍. രണ്ടു കോടി 45 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളാണ് ഇവരില്‍ നിന്നും പിടികൂടിയത്. അറസ്റ്റിലായവരില്‍ അഭിഭാഷകനും ഉള്‍പ്പെടുന്നു.
തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരും മലപ്പുറം സ്വദേശിയായ ഒരാളുമാണ് പോലീസ് പിടിയിലായത്. തിരുവനന്തപുരം സ്വദേശികളായ അഭിഭാഷകന് കണ്ണൻ കൃഷണകുമാർ, മുഹമ്മദ് അൻസ്, അൻസറുദ്ദീൻ, അച്ചു, മുഹമ്മദ് ഷാ, മലപ്പുറം അരീക്കോട് സ്വദേശി അബ്ദുൽ നാസർ എന്നിവരാണ് അറസ്റ്റിലായത്.
പിടിച്ചെടുത്തത് എല്ലാം ആയിരത്തിന്റെ നോട്ടുകളാണ്. രണ്ട് കാറുകളിൽ നിന്നാണ് പണം പിടികൂടിയത്. നോട്ടു നിരോധനത്തിനു ശേഷം ഇതുവരെ പെരിന്തൽമണ്ണയിൽ മാത്രം പിടികൂടിയത് 13 കോടി രൂപയാണ്. ഈ മാസം ആദ്യം 3.14 കോടിയുടെ നിരോധിത നോട്ടുകള്‍ പെരിന്തല്‍മണ്ണയില്‍ പിടികൂടിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഴുകോടി 23 ലക്ഷം രൂപയും 13 കിലോ സ്വര്‍ണ്ണവും പെരിന്തല്‍മണ്ണയില്‍ നിന്നും പിടികൂടിയിരുന്നു. ചെറുതും വലുതുമായ നിരവധി കേസുകളാണ് മൂന്നുമാസത്തിനിടയില്‍ പെരിന്തല്‍മണ്ണയില്‍ ചാര്‍ജ്ജ് ചെയ്തത്. പിടിയിലാകുന്നവരെല്ലാം വെറും കാരിയര്മാരാണെന്നുള്ളതാണ് സത്യം.
അന്വേഷണം ഒരിക്കലും മാഫിയകളെ നിയന്ത്രിക്കുന്ന പ്രമുഖരിലേക്ക് എത്താറില്ല.പിടിയിലാകുന്നവരെ ഉടന്‍ എഫ്ഐആര്‍ തയ്യാറാക്കി പോലീസ് കോടതിയില്‍ ഹാജരാക്കുമെങ്കിലും മണിക്കൂറുകള്‍ക്കകം ജാമ്യം നേടി പുറത്തിറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: