കൊട്ടിയം: തഴുത്തല നാഷണല്‍ പബ്ലിക് സ്കൂള്‍ അദ്ധ്യാപികയായിരുന്ന കൊട്ടിയം പില്ലാങ്കുഴി അമ്പാടിയില്‍ കാവ്യ ലാലി(24)ന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഇഴയുന്നതില്‍ വ്യാപക പ്രതിഷേധം. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന ധര്‍ണ പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഓഗസ്റ്റ് 24ന് രാവിലെ പത്തരയോടെ പൊഴിക്കര മാമൂട്ടില്‍ പാലത്തിനു സമീപം റെയില്‍പ്പാളത്തില്‍ ഛിന്നഭിന്നമായ നിലയിലാണ് കാവ്യ ലാലിന്റെ മൃതദേഹം കണ്ടത്.
പരവൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തുടരന്വേഷണം ഉണ്ടായില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കാവ്യയുടെ അമ്മ ജീന മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും അന്വേഷണം ഊര്‍ജിതമായില്ല.
ബിഎസ്സി, ബിഎഡ് ബിരുദധാരിണിയായ കാവ്യ മയ്യനാട് കൂട്ടിക്കട സ്വദേശിയായ യുവാവുമായി ഏറെ കാലമായി പ്രണയത്തിലായിരുന്നു.
വിവാഹവാഗ്ദാനം നല്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ തെളിവുകള്‍ സഹിതം വീട്ടുകാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ധര്‍ണയില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഉമേഷ് അദ്ധ്യക്ഷനായി. എം.നൗഷാദ് എംഎല്‍എ, എ.ഷാനവാസ് ഖാന്, എന്‍. അജിത്കുമാര്‍, എസ്. രാജീവ്, വി.പി. പ്രദീപ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: