കൊല്‍ക്കത്ത: സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ഹാട്രിക്കും നായകന് വിരാട് കോഹ്ലിയുടെ മിന്നുന്ന ബാറ്റിങ്ങും ഇന്ത്യയ്ക്ക് വിജയമൊരുക്കി. രണ്ടാം ഏകദിന ക്രിക്കറ്റില്‍ അവര്‍ 50 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലായി.
കോഹ്ലിയുടെ അടിപൊളിബാറ്റിങ്ങില് 50 ഓവറില്‍ 252 റണ്‍സ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ 43.1ഓവറില്‍ 202 റണ്‍സിന് പുറത്താക്കി. ഹാട്രിക്ക് കുറിച്ച കുല്‍ദീപ് യാദവ് 10 ഓവറില്‍ 34 റണ്‍സിന് മൂന്ന് വിക്കറ്റും പേസര്‍ ഭൂവനേശര്‍ കുമാര്‍ 6.1 ഓവറില്‍ ഒമ്പതു റണ്‍സിന് മൂന്ന് വിക്കറ്റും കീശയിലാക്കി.
മുപ്പത്തിമൂന്നാമത്തെ ഓവറിലാണ് ഏകദിന ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്ത ഹാട്രിക് എന്ന നേട്ടം കുല്‍ദീപ് യാദവ് സ്വന്തമാക്കിയത്. ഓവറിലെ രണ്ടാമത്തെ പന്തില്‍ വേഡിനെ(2)ബൗള്‍ഡാക്കി കുല്‍ദീപ് തുടങ്ങി. അടുത്ത പന്തില്‍ അഗാറിനെ(0) എല്‍ബിയില്‍ കുടുക്കി. ഹാട്രിക്കിനായി പന്തെറിഞ്ഞ കുല്‍ദീപിനെ നിരാശപ്പെടുത്തിയില്ല കമ്മിന്‍സ്.
വിക്കറ്റിനു പിന്നില്‍ ധോണിക്കു ക്യാച്ച് സമ്മാനിച്ച് കുല്‍ദീപിനു ഹാട്രിക്കും ലമ്മാനിച്ചു കമ്മിന്‍സ്. ആറു പന്തുകള്‍ക്കിടെ ഓസ്ട്രേലിയ അഞ്ചിന് 148ല്‍ നിന്ന് എട്ടിന് 148ലേക്ക് കൂപ്പുകുത്തി. പൊരുതിക്കളിച്ച സ്റ്റോയ്നിസ് 62 റണ്‍സുമായി പുറത്താകാതെ നിന്നു.
അനായാസ വിജയം ലക്ഷ്യമിട്ടിറങ്ങിയ ഓസീസിനെ തുടക്കത്തില്‍ തന്നെ പേസര്‍ ഭൂവനേശ്വര്‍ കുമാര്‍ ഞെട്ടിച്ചു. ഓപ്പണര്‍മാരായ കാര്‍ട്ട്റൈറ്റിനെയും (1)ഡേവിഡ് വാര്‍ണറെയും(1) നിലയുറപ്പിക്കും മുമ്പെ പവിലിയനിലേക്ക് മടക്കി. എന്നാല്‍ ക്യാപ്റ്റന്‍ സ്മിത്തും ഹെഡും ചെറുത്തുനിന്നതോടെ ഓസീസിന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍വച്ചു.
ഹെഡിനെ (39) മടക്കി ചഹല്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. അര്‍ധ സെഞ്ചുറി കടന്ന സ്മിത്തും വീണതോടെ ഓസീസിന്റെ പ്രതീക്ഷകള്‍ തകര്‍ന്നു.ഹാര്‍ദിക് പാണ്ഡ്യെയ്ക്കാണ് വിക്കറ്റ് . പകരക്കാരനായി ഇറങ്ങിയ രവീന്ദ്ര ജഡേജ ക്യാച്ചെടുത്തു. പാണ്ഡ്യയും ചഹലും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു. പാണ്ഡ്യ പത്ത് ഓവറില്‍ 56 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ചഹല്‍ 34 റണ്‍സാണ് വഴങ്ങിയത്.
കോഹ്ലിയുടെ അടിപൊളി ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍ ഒരുക്കിയത്. അടിച്ചുതകര്‍ത്ത കോഹ്ലി എട്ട് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 92 റണ്‍സ് സ്വന്തം പേരിലെഴുതി.
ഓപ്പണര്‍ അജിങ്ക്യേ രഹാനെ നായകന് മികച്ച പിന്തുണ നല്കി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 102 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.അര്‍ധ സെഞ്ചുറി തികച്ച രഹാനെ റൗണ് ഔട്ടായി. 64 പന്തില്‍ ഏഴെണ്ണം അതിര്‍ത്തികടത്തി 55 റണ്‍സ് നേടിയാണ് രഹാനെ മടങ്ങിയത്.
കേദാര്‍ ജാദവ് (24), ഹാര്‍ദിക് പാണ്ഡ്യെ(20) ഭൂവനേശ്വര്‍ കുമാര്‍(20)എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചതോടെയാണ് ഇന്ത്യന്‍ സ്കോര്‍ 250 കടന്നത്.
ആദ്യ ഏകദിനത്തില്‍ 79 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് ഉയര്‍ത്തിയ മുന്‍ നായകന് ധോണി ബാറ്റിങ്ങില്‍ പരാജയപ്പെട്ടു.അഞ്ചു റണ്‍സെടുത്ത ധോണിയെ റിച്ചാര്‍ഡ്സണിന്റെ പന്തില്‍ സ്മത്ത് പിടികൂടി.
ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആറാം ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സ് എടുത്ത രോഹിത് ശര്‍മയെ കോള്‍ട്ടര്‍ നൈല്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. മൂന്നാമനായി കോഹ്ലിയെത്തിയതോടെ ഇന്ത്യന്‍ സ്കോര്‍ ഉയര്‍ന്നു. രഹാനെ മടങ്ങുമ്പോള്‍ ഇന്ത്യ രണ്ടിന് 121 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു.
തുടര്‍ന്ന് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണതോടെ വമ്പന്‍ സ്കോറെന്ന ഇന്ത്യന്‍ സ്വപ്നം തകര്‍ന്നു.ഓസ്ട്രേലിയയുടെ കോള്‍ട്ടര്‍ നൈല്‍ പത്ത് ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റിച്ചാര്‍ഡ്സണും മൂന്ന് വിക്കറ്റെടുത്തു. പത്ത് ഓവറില്‍ 55 റണ്‍സാണ് വിട്ടുകൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: