കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ടാറിങ് നടക്കാത്ത ഭാഗങ്ങളില്‍ ചെളിവെള്ളം കെട്ടിക്കിടന്ന് യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നത് പതിവാണ്. ഇരുചക്രവാഹന യാത്രികരും കാല്‍നട യാത്രക്കാരുമാണ് ദുരിതമനുഭവിക്കുന്നത്. തോരാതെ പെയ്യുന്ന മഴയാണ് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായത്.
കാഞ്ഞിരപ്പള്ളിയില്‍നിന്ന് ആരംഭിച്ച് ഈരാറ്റുപേട്ട വഴി കാഞ്ഞിരംകവല വരെയുള്ള 36 കിലോമീറ്റര്‍ ദൂരം നവീകരിക്കുന്നതിന്റെ ഭാഗമായുള്ള ജോലികളാണു കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ചത്.
കലുങ്കുകളുടെ നിര്‍മാണവും കയറ്റങ്ങളുടെ ഉയരം കുറയ്ക്കുന്നതിനും വളവുകള്‍ നിവര്ക്കുന്നതിനുമുള്ള ജോലികളുമാണ് ആദ്യഘട്ടത്തില്‍ നടന്നത്. തോട്ടുമുഖം പള്ളിക്കു സമീപത്തെ ചെറിയ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. കനത്ത മഴയില്‍ കൈത്തോട്ടിലൂടെയുള്ള വെള്ളമൊഴുക്കു ശക്തി പ്രാപിച്ചതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭാഗത്തു വെള്ളം കെട്ടിക്കിടക്കുന്നതുമാണു പണികള്‍ മുടങ്ങാന്‍ കാരണം.
മഴ പെയ്യുന്നതിനാല്‍ ടാറിങ് ജോലികളും നിര്‍ത്തിവച്ചിരിക്കുകയാണ്. കയറ്റം കുറയ്ക്കാനായി മണ്ണെടുത്തു മാറ്റിയ ഭാഗത്തു ടാറിങ് നടത്താന്‍ കഴിയാത്തതിനാല്‍ വെള്ളം കെട്ടിക്കിടന്നും ചെളിനിറഞ്ഞും യാത്ര ദുരിതമാക്കുകയാണ്. ഇവിടെ മക്ക് നിരത്തിയെങ്കിലും ഫലപ്രദമായില്ല. സംരക്ഷണ ഭിത്തികളുടെ നിര്‍മാണമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണു റോഡ് ടാര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: