കണ്ണൂര്‍: സിപിഎം നേതാവ് ഇ.പി.ജയരാജനുമായി ബന്ധപ്പെട്ട നിയമന വിവാദത്തെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാനുളള തീരുമാനം പാര്‍ട്ടി സമ്മേളനങ്ങളില്‍ സജീവ ചര്‍ച്ചയാവും. നിയമന വിവാദത്തില്‍പ്പെട്ട ഘട്ടംതൊട്ട് ഒരു പ്രബലവിഭാഗം ജയരാജനെതിരെ ശക്തമായുണ്ടായിരുന്നു.
മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നപ്പോള്‍പ്പോലും ജില്ലാ നേതൃത്വമോ കണ്ണൂരില്‍ നിന്നുളള മറ്റ് നേതാക്കളോ ജയരാജനെ രക്ഷിക്കാനോ അനുകൂലിക്കാനോ എത്തിയില്ല. ജയരാജന് രാജിവെക്കണമെന്ന നിലപാടിലായിരുന്നു ജില്ലാസെക്രട്ടറി പി.ജയരാജനുള്‍പ്പെടെയുളളവര്‍ സ്വീകരിച്ചത്. എന്നാല്‍ ചില ജില്ലാ നേതാക്കളും ചില ബ്രാഞ്ച്-ലോക്കല്‍ ഏരിയാ കമ്മറ്റിയംഗങ്ങളും വളരെ രഹസ്യമായി ഇ.പി.ജയരാജനു പിന്തുണ നല്‍കിയിരുന്നു.
ജയരാജനെ സമ്മര്‍ദ്ദത്തിലാക്കി രാജിവെപ്പിച്ചതിലും പലര്‍ക്കും അതൃപ്തിയും ഉണ്ടായിരുന്നു.
കേന്ദ്രകമ്മിറ്റി ചേര്‍ന്ന ദിവസമാണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കുറ്റക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ജയരാജന് പറഞ്ഞതും പാര്‍ട്ടിക്കുളളിലെ ചിലരെ ലക്ഷ്യംവെച്ചാണ്.
ഇതു വ്യക്തമാക്കുന്നതും ജയരാജനെതിരായ വിവാദവും തുടര്‍നടപടികളും സമ്മേളനങ്ങളില്‍ സജീവചര്ച്ചയാകുമെന്നാണ്. തന്റെ പേരില്‍ വിജിലന്‍സ് കേസെടുത്തപ്പോള്‍ പോലും പാര്‍ട്ടിനേതാക്കളും പാര്‍ട്ടി പത്രവും കൂടെ നിന്നില്ലെന്ന് ജയരാജന് അടുപ്പക്കാരോട് അഭിപ്രായപ്പെട്ടിരുന്നു.
സിപിഎമ്മിന്റെ മൊറാഴ ലോക്കല്‍ കമ്മറ്റിയാണ് ബന്ധുനിയമനവുമായി ബന്ധപ്പെട്ട് ജയരാജനെതിരെ ആദ്യമായി പാര്‍ട്ടിയില്‍ പരാതി നല്‍കിയത്. ഒറ്റക്കെട്ടായി ജയരാജന്റെ നടപടികളെ അന്ന് കമ്മറ്റി എതിര്‍ക്കുകയായിരുന്നു.
ജയരാജനെതിരെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ മതിയായ കാരണങ്ങളില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയെന്നും കേസന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്നുമുളള വാര്‍ത്തകള്‍ നിരവധി ചോദ്യങ്ങളാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: