ഫുട്ബോളിലെ കൗമാര രാജകുമാരന്മാരുടെ തേരോട്ടങ്ങള്‍ക്ക് ഇനി 14 ദിവസം. ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ വിരുന്നെത്തിയ ഒരു ലോക മാമാങ്കത്തിലേക്ക്, അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബോള്‍, കണ്ണുംനട്ടിരിക്കുകയാണ് ആരാധകര്‍.
ആറു ഭൂഖണ്ഡങ്ങളില്‍ നിന്നായി 24 ടീമുകള്‍ മാറ്റുരയ്ക്കാനെത്തും. ഭാവിയിലെ മെസിയും നെയ്മറുമെല്ലാം പന്തു തട്ടാനിറങ്ങുമ്പോള്‍ ആവേശം വാനോളം. ഒക്ടോബര്‍ ആറിന് ദല്‍ഹിയിലും മുംബൈയിലുമായി ആരംഭിക്കുന്ന പോരാട്ടങ്ങള്‍ക്ക് 28ന് കൊല്‍ക്കത്തയിലെ സാള്ട്ട്ലേക്കില് കലാശക്കളിയോടെ തിരശീല വീഴും.
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, ഗോവയിലെ ഫട്ടോര്‍ദ, നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍, ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക്സ് സ്റ്റേഡിയം, ന്യൂദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം എന്നിവ മറ്റു വേദികള്‍.
2013 ഡിസംബര്‍ അഞ്ചിന് ബ്രസീലിലെ എല്‍സാല്‍വഡോറില്‍ നടന്ന ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇന്ത്യയെ അണ്ടര്‍ 17 ലോകകപ്പിന്റെ വേദിയായി പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറമെ ഏഷ്യന്‍ മേഖലയില്‍ നിന്ന് ഇറാന്, ഇറാഖ്, ജപ്പാന്, വടക്കന്‍ കൊറിയ; ആഫ്രിക്കന്‍ മേഖലയില്‍ നിന്ന് ഘാന, ഗ്വിനിയ, മാലി, നൈജര്‍ ടീമുകളും; കോണ്‍കാകാഫില്‍ നിന്ന് കോസ്റ്ററിക്ക, ഹോണ്ടുറാസ്, മെക്സിക്കോ, അമേരിക്ക; ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ബ്രസീല്‍, ചിലി, കൊളംബിയ, പരാഗ്വെ; യൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്, തുര്‍ക്കി; ഓഷ്യാനയില്‍ നിന്ന് ന്യൂ കാലിഡോണിയ, ന്യൂസിലാന്‍ഡ് ടീമുകളാണ് ലോകകപ്പിനെത്തുന്നത്.
ആറു ഗ്രൂപ്പുകളായാണ് ഇവര്‍ കിരീടത്തിനായി പോരാടുക. ഗ്രൂപ്പ് എയില്‍ ഇന്ത്യ, അമേരിക്ക, കൊളംബിയ, ഘാന; ബിയില്‍ പരാഗ്വെ, മാലി, ന്യൂസിലാന്‍ഡ്, തുര്‍ക്കി; സിയില്‍ ഇറാന്, ഗ്വിനിയ, ജര്‍മ്മനി, കോസ്റ്ററിക്ക; ഡിയില്‍ വടക്കന്‍ കൊറിയ, നൈജര്‍, ബ്രസീല്‍, സ്പെയിന്; ഇയില്‍ ഹോണ്ടുറാസ്, ജപ്പാന്, ന്യൂ കാലിഡോണിയ, ഫ്രാന്‍സ്; എഫില്‍ ഫ്രാന്‍സ്, മെക്സിക്കോ, ചിലി, ഇംഗ്ലണ്ട് ടീമുകള്‍.
ഗ്രൂപ്പുകളിലെ ആദ്യ രണ്ട് ടീമുകളും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. ഒക്ടോബര്‍ 16, 17, 18 തീയതികളില്‍ പ്രീ ക്വാര്‍ട്ടര്‍; 21നും 22നും ക്വാര്‍ട്ടര്‍ഫൈനല്‍. 25ന് സെമിയും 28ന് ഫൈനലും. കൊച്ചിയില്‍ ഗ്രൂപ്പ് ഡി പോരാട്ടങ്ങളും ഒന്നു വീതം പ്രീ ക്വാര്‍ട്ടറും ക്വാര്‍ട്ടര്‍ മത്സരവുമാണ് നടക്കുക.
ഇത്തവണത്തേത് പതിനേഴാമത്തെ ചാമ്പ്യന്‍ഷിപ്പ്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ലോകകപ്പിന് തുടക്കം 1985ല്‍. തുടക്കത്തില്‍ അണ്ടര്‍ 17 ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു. ആദ്യ മൂന്ന് ടൂര്‍ണമെന്റുകളും ഈ പേരിലായിരുന്നു. 85ലെ ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ നൈജീരിയ ജേതാവായി. 87ല്‍ സോവിയറ്റ് യൂണിയനും 89ല്‍ സൗദി അറേബ്യയും ചാമ്പ്യന്മാരായി. 1991ലാണ് ഈ ടൂര്‍ണമെന്റ് പേരുമാറ്റി ഫിഫ അണ്ടര്‍ 17 ലോകചാമ്പ്യന്ഷിപ്പായത്.
1985ലെ ആദ്യ ടൂര്‍ണമെന്റ് മുതല്‍ 2005ലെ ചാമ്പ്യന്‍ഷിപ്പ് വരെ 16 ടീമുകള്‍ പങ്കെടുത്തു. 2007ലെ ദക്ഷിണ കൊറിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ ടീമുകളുടെ എണ്ണം 24 ആയി. ഇത്തവണയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് എന്ന് പേരുമാറ്റിയതും.
തുടര്‍ന്നുള്ള അഞ്ച് ലോകകപ്പുകളില്‍ മൂന്നു തവണ കിരീടം നേടിയത് ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയായിരുന്നു. 2007, 2013, 2015 ടൂര്‍ണമെന്റുകളിലായിരുന്നു നൈജീരിയുടെ നേട്ടം. എന്നാല്‍, നിലവിലെ ചാമ്പ്യന്മാരായ അവര്‍ ഇന്ത്യയിലേക്കില്ല, യോഗ്യത നേടിയിട്ടില്ലെന്നതു തന്നെ കാരണം.
ഏറ്റവും കൂടുതല്‍ തവണ കപ്പ് നേടിയതും നൈജീരിയയാണ്. അഞ്ച് തവണ. 1985, 1993, 2007, 2013, 2015 വര്‍ഷങ്ങളില്‍. 1987, 2001, 2009 എന്നീ ചാമ്പ്യന്‍ഷിപ്പുകളില്‍ റണ്ണേഴ്സ്അപ്പുമായി. ബ്രസീല്‍ മൂന്ന് തവണ ചാമ്പ്യന്മാരായി, രണ്ട് തവണ രണ്ടാം സ്ഥാനക്കാരും. 1997, 1999, 2003 ചാമ്പ്യന്‍ഷിപ്പിലായിരുന്നു കിരീടം.
1995, 2005 ടൂര്‍ണമെന്റുകളില്‍ രണ്ടാം സ്ഥാനവും. ഘാന 1991, 1995 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായപ്പോള് മെക്സിക്കോ 2005, 2011 വര്‍ഷങ്ങളിലും കിരീടം ഉയര്‍ത്തി. ഫ്രാന്‍സ് (2001), സ്വിറ്റ്സര്‍ലന്‍ഡ് (2009) എന്നീ രാജ്യങ്ങളും ഓരോ തവണ കപ്പ് സ്വന്തമാക്കി.
എല്ലാ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്ത ഒരൊറ്റ രാജ്യവും ഇല്ല. ഏറ്റവും കൂടുതല്‍ തവണ ടൂര്‍ണമെന്റില്‍ പങ്കെടുത്തിട്ടുള്ളത് രണ്ട് രാജ്യങ്ങള്‍, ബ്രസീല്‍, അമേരിക്ക. 1993ലെ അഞ്ചാം ലോകകപ്പിലാണ് ബ്രസീല്‍ യോഗ്യത നേടാതിരുന്നത്. അമേരിക്ക 2013ലും. ഇത്തവണ ഇന്ത്യയ്ക്കു പുറമെ ഒരു പുതുമുഖം കൂടിയുണ്ട്. ന്യൂ കാലിഡോണിയ. ഒഎഫ്സി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തിയാണ് അവര്‍ ചരിത്രത്തിന്റെ ഭാഗമായത്.
തീര്‍ന്നില്ല ലോകകപ്പിന്റെ വിശേഷങ്ങള്‍. ലോക ഫുട്ബോളിന് നാളെയുടെ താരങ്ങളെ സമ്മാനിക്കുന്നതില്‍ പ്രധാനിയാണ് അണ്ടര്‍ 17 ലോകകപ്പ്. റൊണാള്‍ഡീഞ്ഞോ, നെയ്മര്‍, ടെവസ്, ഫെര്‍ണാണ്ടോ ടോറസ്, സാവി, ഫാബ്രിഗസ്, ടോണി ക്രൂസ്, ബഫണ് തുടങ്ങി ഇന്നത്തെ മിക്ക സൂപ്പര്‍ താരങ്ങളുടെയും ഉദയം അണ്ടര്‍ 17 ലോകകപ്പുകളിലായിരുന്നു.
ട്രോഫി പ്രദര്‍ശനം ഇന്ന് മുതല്‍
കൊച്ചി : ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിലെ ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്നു മുതല്‍ മൂന്ന് ദിവസം കൊച്ചിയില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10.30 ന് ട്രോഫി ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. സ്പോര്‍ട്സ് മന്ത്രി എ.സി.മൊയ്തീനാണ് ചടങ്ങിലെ മുഖ്യാതിഥി. മേയര്‍ സൗമിനി ജെയിനും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.
11.30 മുതല്‍ മൂന്നു മണിക്കൂര്‍ ലോകകപ്പ് ട്രോഫി പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടാകും. നാളെ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിലും മറ്റെന്നാള്‍ ഫോര്‍ട്ട്കൊച്ചി വാസ്കോഡഗാമ സ്ക്വയറിലും പ്രദര്‍ശിപ്പിക്കും. വിവിധ കലാസാംസ്ക്കാരിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 8000 കിലോമീറ്ററും അഞ്ചു മത്സരവേദികളും പിന്നിട്ടാണ് ട്രോഫി കൊച്ചിയിലെത്തുന്നത്. ട്രോഫി പ്രദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ വിലയിരുത്തി.
കൊളംബിയ മികവ് കാട്ടും: കോച്ച്
ന്യൂദല്‍ഹി: ഫിഫ അണ്ടര്‍ -17 ലോകകപ്പില്‍ കൊളംബിയ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് കോച്ച് ഒര്‍ലാന്റോ റെസ്ട്രെപ്പോ പറഞ്ഞു. ലോകകപ്പിനായി ഇന്ത്യയില്‍ ആദ്യമെത്തിയ ടീമാണ് കൊളംബിയ.ബുധനാഴ്ച രാത്രിയിലാണ് ടീം ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്.
മത്സരത്തിന് ദിവസങ്ങള്‍ക്കു മുമ്പേ ഇന്ത്യയില്‍ എത്താനായതില്‍ സന്തോഷിക്കുന്നു. കളിക്കാരും ഓഫീഷ്യല്‍സും മത്സരത്തിനായി കാത്തിരിക്കുകയാണ്. മികച്ച പോരാട്ടം തന്നെ കാഴ്ചവെയ്ക്കുമെന്ന് ഒര്‍ലാന്റോ റെസ്ട്രെപ്പോ പറഞ്ഞു.
ഈ വര്‍ഷമാദ്യം നടന്ന ദക്ഷിണ അമേരിക്കന്‍ അണ്ടര്‍ -17 ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയാണ് കൊളംബിയ ലോകകപ്പിന് യോഗ്യത നേടിയത്. ഇത് ആറാം തവണയാണ് അവര്‍ ലോകകപ്പില്‍ മത്സരിക്കുന്നത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി വിദേശടീമുകള്‍ എത്തിത്തുടങ്ങിയതോടെ ഇന്ത്യയിലെ ലോകകപ്പ് ആവേശം ഇരട്ടിയായി. കൊളംബിയക്കും ആതിഥേയരായ ഇന്ത്യയ്ക്കും പുറമെയുള്ള 22 ടീമുകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ എത്തിച്ചേരും.
ടീമുകള്‍ വന്നു തുടങ്ങിയതോടെ മത്സര ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തിയതായി ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പറഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളുമായി ഒത്തിണങ്ങുന്നതിനായാണ് ടീമുകള്‍ നേരത്തെയെത്തുന്നത്. മികച്ച ആതിഥേയത്വം എല്ലാവര്ക്കും നല്കാന് ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികള്‍ ഒന്നടങ്കം പ്രതിജ്ഞാബദ്ധരാകണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ ആറിന് തുടങ്ങുന്ന ലോകകപ്പില്‍ കൊളംബിയ ഗ്രൂപ്പ് എയില്‍ മത്സരിക്കും. കൊളമ്പിയയുടെ രണ്ടു മത്സരങ്ങള്‍ ന്യൂദല്‍ഹിയിലും ഒരു മത്സരം നവി മുംബൈയിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: