മാഡ്രിഡ്: അഞ്ചു മത്സരങ്ങളിലെ വിലക്ക് കഴിഞ്ഞ് കളിക്കളത്തിലിറങ്ങിയ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും റയല്‍ മാഡ്രിഡിനെ രക്ഷിക്കാനായില്ല. ലാ ലിഗയില്‍ നിലവിലുളള ചാമ്പ്യന്മാരായ മാഡ്രിഡിനെ റയല്‍ ബെറ്റിസ് ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. അവസാന നിമിഷങ്ങളില്‍ അന്റോണിയോ സനാബ്രിയയാണ് നിര്‍ണായക ഗോള്‍ നേടിയത്.
എഴുപത്തിനാലു മത്സരങ്ങളില്‍ ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് ഗോളടിക്കാന്‍ മറന്നുപോയത്. സൂപ്പര്‍ താരം റെണാള്‍ഡോ കളിച്ചിട്ടും ബെറ്റിസിന്റെ പ്രതിരോധം തകര്‍ക്കാന്‍ മാഡ്രിഡിന് കഴിഞ്ഞില്ല.
ഈ സീസണില്‍ ഇതുവരെ ഹോം ഗ്രൗണ്ടില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും മാഡ്രിഡിന് വിജയിക്കാനായില്ല. അതേസമയം 1998 നു ശേഷം ഇതാദ്യമായാണ് മാഡ്രിഡിന്റെ കളിക്കളത്തില്‍ ബെറ്റിസ് വിജയം നേടുന്നത്.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ബെറ്റിസ് വിജയഗോള്‍ നേടിയത്. അന്റോണിയോ ബറാഗന്സിന്റെ ക്രോസില്‍ തലവെച്ച് സനാബ്രിയ മാഡ്രിഡിന്റെ വലകുലുക്കി.
2019 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ച അത്ലറ്റിക്കോ മാഡ്രിഡും ലാലിഗയില്‍ വിജയം ആഘോഷിച്ചു.
അത്ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് അവര്‍ തോല്‍പ്പിച്ചു. ഇതോടെ പോയിന്റു നിലയില്‍ അവര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. മറ്റൊരു മത്സരത്തില്‍ സെവിയ്യ മടക്കമില്ലാത്ത ഒരു ഗോളിന് ലാസ് പാമസിനെ പരാജയപ്പെടുത്തി.
ജീസസ് നവാസാണ് ഗോള്‍ കുറിച്ചത്. ഈ വിജയത്തോടെ സെവിയ്യ പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ബാഴ്സയെക്കാള്‍ രണ്ടു പോയിന്റു പിന്നിലാണവര്‍.
ഡിപോര്‍ട്ടിവോ ലാ കൊരുണ എതിരില്ലാത്ത ഒരു ഗോളിന് അലാവസിനെ തോല്‍പ്പിച്ചു. ഈ സീസണില്‍ ഡിപോര്‍ട്ടിവോയുടെ ആദ്യ വിജയമാണിത്.അതേസമയം അലാവസ് കളിച്ച അഞ്ചു മത്സരങ്ങളിലും തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: