പത്തനാപുരം: പട്ടയവും കൈവശാവകാശരേഖയുമില്ലാതെ അന്‍പതോളം കുടുംബങ്ങള്‍. അധികൃതര്‍ക്ക് നിസംഗത. പിറവന്തൂര്‍ പഞ്ചായത്തിലെ മലയോര മേഖലയായ മുള്ളുമല ചതുപ്പില്‍ നാല്‍പ്പത്തിയഞ്ച് കുടുംബങ്ങളാണ് ദശാബ്ദങ്ങളായി സ്വന്തം ഭൂമിക്ക് പട്ടയമെന്ന മോഹവുമായി കഴിയുന്നത്.
ഒരു തവണ കൈയെത്തും ദൂരെയെത്തിയ പട്ടയം ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയില്‍ നഷ്ടപ്പെടുകയും ചെയ്തു. 75 വര്‍ഷമായി മുള്ളുമലയില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാണ് ഈ ദുര്‍ഗതി. വിവാഹ ആവശ്യങ്ങള്‍ക്കോ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്ക്കോ ഭൂമി പണയം വയ്ക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്കിയ നിവേദനത്തെത്തുടര്‍ന്ന് വനം, റവന്യൂ വകുപ്പധികൃതര്‍ സംയുക്തമായി പരിശോധനകള്‍ നടത്തുകയും അളന്നുതിട്ടപ്പെടുത്തുകയും ചെയ്തിരുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കൈവശമുള്ള ഭൂമിയുടെ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തതാണ്. പക്ഷേ തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. വീണ്ടും റവന്യൂ വകുപ്പ് മന്ത്രിക്ക് നിവേദനം നല്കാന് കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: