ഇരവിപുരം:—എസ്ഐ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കേസ്സിലെ പ്രതി പിടിയിലായി. ഇരവിപുരം പുത്തന്‍ചന്ത ഹൈദ്രാലി നഗര്‍ 105 പെരുമനതൊടിയില് വീട്ടില്‍ സെയ്ദലി ബാസിത്തിനെ(21)ഷാഡോ പോലീസ് ഉള്‍പ്പെട്ട സംഘം അറസ്റ്റ് ചെയ്തത് വാളത്തുംഗല്‍ പേരൂര്‍ പുത്തന്‍ വീട്ടില്‍ ഉണ്ണിയുടെ മകന് വിഷ്ണുവിനെ രാത്രി വീട്ടിലെത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസ്സിലെ പ്രതിയാണ്. ഇയാള്‍. ഈ കേസില്‍ അറസ്റ്റ് ചെയ്യാനത്തുമ്പോഴാണ് എസ്ഐയെ ഇയാള്‍ അക്രമിച്ചത്.
നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയായ ഇയാള്‍ രാത്രികാലങ്ങളില്‍ മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തുന്നതാണ് രീതി. പോലീസ് എത്തുമ്പോള്‍ വളരെ വേഗത്തില്‍ ബൈക്കോടിച്ച് രക്ഷപെടുന്ന ഇയാളെ വളരെ തന്ത്രപരമായ ഒരു നീക്കത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. വളരെ ചെറുപ്രായത്തില്‍ തന്നെ മദ്യത്തിനും ലഹരിക്കും അടിമപ്പെട്ട ഇയാള്‍ക്ക് എതിരെ കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, ഇരവിപുരം എന്നീ സ്റ്റേഷനുകളില്‍ കൊലപാതകക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമനല്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇയാള്‍ ഒരു വന്മാഫിയ സംഘത്തിലെ കണ്ണിയാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാന്‍ഡ് ചെയ്ത ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു വേണ്ടി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇരവിപുരം ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന് അറിയിച്ചു.
കൊല്ലം സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്, കൊല്ലം എസിപി ജോര്‍ജ്കോശി, ഇരവിപുരം ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്, സിറ്റി ഷാഡോ എസ്ഐ വിപിന്‍കുമാര്‍, ഇരവിപുരം എസ്ഐ അബ്ദുള്‍ റഹ്മാന്, എസ്സിപിഒ രാജേന്ദ്രന്, ഷാഡോ പോലീസുകാരായ ഹരിലാല്‍, വിനു, സീനു, മനു, സജു, മണികണ്ഠന്, പ്രശാന്ത്, രാജന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: