തിരുവനന്തപുരം: തമിഴ്നാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്കി. പോലീസിന് ഇതിനാവശ്യമായ നിര്‍ദ്ദേശം ഉടനെ നല്‍കും. ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ചിട്ടിക്കമ്പനി തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണ് നിക്ഷേപകരില്‍ അധികവും. മക്കളുടെ വിവാഹം, പഠനം, ചികിത്സ, വീട് നിര്‍മാണം മുതലായ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട് ചെറിയ സമ്പാദ്യമുണ്ടാക്കാന്‍ ശ്രമിച്ച ആയിരക്കണക്കിനാളുകളാണ് വഞ്ചിക്കപ്പെട്ടതെന്ന് കേരള മുഖ്യമന്ത്രി പറഞ്ഞു. ഇരുപതിനായിരത്തോളം നിക്ഷേപകരില്‍ നിന്ന് രണ്ടായിരത്തോളം കോടി രൂപ നിര്‍മല്‍ കൃഷ്ണ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പരാതി.
സംഭവം നടന്നത് കന്യാകുമാരി ജില്ലയിലായതിനാല്‍ കേരള പോലീസിന് പരമിതി ഉണ്ട്. അതിനാല്‍ കന്യാകുമാരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സംയുക്ത അന്വേഷണം നടത്തണം. കേരള പോലീസ് ശേഖരിച്ച രേഖകളും തെളിവുകളും കന്യാകുമാരിയിലെ കേസിന്റെ ഭാഗമാക്കണം. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന പോലീസ് അധികാരികള്‍ തമ്മിലുള്ള ഏകോപനം സര്‍ക്കാര്‍ തലത്തില്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് തമിഴ്നാട് പോലീസിന് നിര്‍ദ്ദേശം നല്‍കുമെന്ന് പളനിസ്വാമി ഉറപ്പു നല്കി.
കൂടിക്കാഴ്ചയില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ നദീജലം പങ്കിടുന്നതു സംബന്ധിച്ച പ്രശ്നങ്ങളും കേരള മുഖ്യമന്ത്രി ഉന്നയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സംസ്ഥാനങ്ങള്‍ തമ്മില്‍ നല്ല ബന്ധം മുമ്പോട്ടുകൊണ്ടുപോകുന്നതിനും ചീഫ് സെക്രട്ടറിമാരുടെ തലത്തില്‍ ചര്‍ച്ച നടത്താമെന്ന് ധാരണയായി. പിന്നീട് ആവശ്യമാണെങ്കില്‍ മുഖ്യമന്ത്രിതലത്തില്‍ ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: