ഷാര്‍ജ: ഏകത നവരാത്രിമണ്ഡപം സംഗീതോത്സവത്തിന് യുഎഇയുടെ തലസ്ഥാനമായ ഷാര്‍ജയില്‍ തുടക്കമായി. ഷാര്‍ജ റയാന് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുല്‍ (കോണ്‍സുലര്‍ ആന്‍ഡ് ലേബര്‍) സുമതി വാസുദേവും മുഖ്യാതിഥി സൂര്യകാലടി സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടും ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ഏകത പ്രസിഡണ്ട് സി.പി. രാജീവ്കുമാര്‍ അദ്ധ്യക്ഷനായി. നവരാത്രിമണ്ഡപം മുഖ്യ ഉപദേഷ്ടാവ് സജിത്കുമാര്‍ പി.കെ, ജനറല്‍ സെക്രട്ടറി പി.കെ. ബാബു, മണികണ്ഠന് മേലോത്ത്, ഷൈലജ ഉദയ്, നവരാത്രി മണ്ഡപം ജനറല്‍ കണ്‍വീനര്‍ സി.എന്‍. ഹരികുമാര്‍, ട്രഷറര്‍ വിനോദ് നമ്പ്യാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഏകത നവരാത്രി മണ്ഡപത്തിന്റെ തുടക്കം മുതല്‍ മുഖ്യരക്ഷാധികാരിയും മാവേലിക്കര വിഎസ്എം ആശുപത്രി സ്ഥാപകനുമായിരുന്ന ഡോ. വി. വിശ്വനാഥനെ ചടങ്ങില്‍ അനുസ്മരിച്ചു.
തിരുവനന്തപുരം നവരാത്രി മണ്ഡപത്തിന്റെ അതേ ചിട്ടയിലാണ് ഏകതാ നവരാത്രി മണ്ഡപത്തിലും സംഗീത പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. നവരാത്രി മണ്ഡപത്തിലെ ആദ്യദിനത്തില്‍ സ്വാതിതിരുനാള്‍ നവരാത്രി കൃതി സമര്‍പ്പണം നടത്തി. ഭാരതത്തില്‍ നിന്നും വിദേശത്തു നിന്നുമുള്ള 200 ലധികം കലാകാരന്മാര് സംഗീതാര്‍ച്ചന നടത്തും. 29ന് സംഗീതജ്ഞന് പ്രൊഫ. കുമാര കേരളവര്‍മ്മയെ ‘ഏകത സംഗീത ഭാരതി’ പുരസ്ക്കാരം നല്കി ആദരിക്കും. 30ന് വിജയദശമി ദിവസം നടക്കുന്ന വിദ്യാരംഭം ചടങ്ങുകള്‍ക്ക് ഐഎസ്ആര്‍ഒ മുന്‍ മേധാവി ഡോ. എ. മാധവന് നായര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: