അടിമാലി: കല്ലാര്‍കുട്ടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം വ്യാപാരസ്ഥാപനങ്ങളുടെ ഭാവി എന്താകുമെന്ന് വ്യാപാരികള്‍ക്ക് ഒരു നിശ്ചയവുമില്ല. ഒരാഴ്ച മുന്‍പ് വരെ ദേശീയപാതാവികസത്തിന്റെ ഭാഗമായി കടകള്‍ കൂട്ടത്തോടെ ഒഴിപ്പിക്കുമെന്ന പേടിമാത്രമാണുണ്ടായിരുന്നത്.
ഡാമിന് സമീപത്തെ രണ്ട് വ്യാപാരസ്ഥാപനങ്ങള്‍ മണ്ണിടിഞ്ഞ് ഡാമില്‍ പതിച്ചതോടെ മറ്റ് വ്യാപാരസ്ഥാപനങ്ങളെ ഉടന്‍ ഒഴിപ്പിക്കുമെന്ന പ്രചാരണം ശക്തമാണ്. റോഡ് വികസത്തിന് വേണ്ടി വ്യാപാരസ്ഥാപനങ്ങള്‍ ഒഴിപ്പിച്ചാല്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വൈദ്യുതി ബോര്‍ഡ് നല്‍കാമെന്ന് പറഞ്ഞ 19/1 ല്‍പ്പെട്ട 50 സെന്റ് വസ്തുവില്‍ കട വയ്ക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ഇത് സംബന്ധിച്ച് അനുകൂല ഉത്തരവ് വ്യാപാരികളുടെ പക്കലുണ്ട്. വസ്തു നല്‍കാമെന്ന് വൈദ്യുതി വകുപ്പ് അന്ന് സമ്മതിച്ചിരുന്നെങ്കിലും എവിടെ നല്‍കും എന്നത് സംബന്ധിച്ച് തീരുമാനമായിരുന്നില്ല.
തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും വ്യാപാരികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കല്ലാര്‍കുട്ടി നായ്ക്കുന്ന് കവലയ്ക്ക് സമീപം വൈദ്യുതി ബോര്‍ഡിന്റെ വസ്തു വ്യാപാര സ്ഥാപനങ്ങള്‍ക്കായി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. വൈദ്യുതി വകുപ്പ് മന്ത്രിയും എം.പിയും കനിഞ്ഞാല്‍ വ്യാപാരികളുടെ ആശങ്കകള്‍ക്ക് അറുതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: