തൃശൂര്‍: മാരകരോഗങ്ങളില്‍ നിന്നും കുഞ്ഞുകുട്ടികളെ സംരക്ഷിക്കുക എന്നത് ഏറെ ശ്രദ്ധയോടെയും കരുതലോടെയും ചെയ്യേണ്ട പ്രവര്‍ത്തിയാണ്. കുട്ടികളുടെ ജനനം മുതല്‍ ഈ കാര്യങ്ങള്‍ ഡോക്ടര്‍ വളരെ സസൂഷ്മം ചെയ്യുന്നവയാണ്. മാരകരോഗങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനും അതിലൂടെ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും പ്രതിരോധ കുത്തിവെയ്പുകള്‍ വഹിക്കുന്ന സ്ഥാനം വളരെ വലുതാണ്. വസൂരി, പോളിയോ രോഗങ്ങള്‍ക്കു ശേഷം ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം മീസില്‍സ് നിര്‍മ്മാര്‍ജനത്തിനും, റുബെല്ല നിയന്ത്രണത്തിനും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരംഭം കുറിക്കുന്നത്.
യഥാസമയം കുട്ടികള്‍ക്ക് പ്രതിരോധകുത്തിവെയ്പുകള്‍ നല്‍കുന്നതിലൂടെ സമൂഹത്തിന്റെ മൊത്തം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഒരുവിഭാഗം മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കുന്നതിനോട് താത്പര്യം പ്രകടിപ്പിക്കാത്തതും ഇതിന് തയ്യാറാവാത്തതും അധികൃതര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പ്രതിരോധ കുത്തിവെയ്പുകള്‍ കൃത്യസമയത്ത് നല്കാന് മാതാപിതാക്കള്‍ ഓരോരുത്തരും മുന്നോട്ട് വന്നെങ്കില്‍ മാത്രമേ നാടിന് ഭീഷണിയായി മാറുന്ന ഇത്തരം രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കുവെന്ന് അധികൃതര്‍ പറഞ്ഞു.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വയറിളക്കം ന്യുമോണിയ, തലച്ചോറിലെ അണുബാധ എന്നിവയ്ക്കു കാരണമാകുന്നതിലൂടെ മരണത്തിലേക്ക് വരെ എത്തിക്കാവുന്ന അസുഖമാണ് മീസില്‍സ് (അഞ്ചാംപനി). ഇന്ത്യയില്‍ ഓരോ വര്‍ഷവും ഈ രോഗം ബാധിച്ച് 4,00,00 മുകളില്‍ കുട്ടികള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗര്‍ഭിണികളായ സ്ത്രീകളെ ബാധിക്കുന്നത് മൂലം ഗര്‍ഭസ്ഥശിശുവിന് ഗുരുതരമായ ജന്മവൈകല്യത്തിനും മരണത്തിനും കാരണമാകുന്ന രോഗമാണ് റുബെല്ല അഥവാ ജര്‍മന്‍ മീസില്‍സ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീക്ക് റുബെല്ല ബാധിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് അന്ധത, ബധിരത, ബുദ്ധിമാന്ദ്യം തുടങ്ങിയ ആരോഗ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജനിതക റുബെല്ല സിന്‍ഡ്രോം എന്നറിയപ്പെടുന്ന രോഗം ബാധിച്ച് ഇന്ത്യയില്‍ പതിനായിരത്തില്‍ 10 മുതല്‍ 15 കുട്ടികള്‍ വരെ മരണപ്പെടുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ രോഗങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് വേണ്ടി സംസ്ഥാനത്ത് ശക്തമായ പ്രതിരോധപ്രവര്ങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: